ലേഖനങ്ങള്‍/ഓര്‍മ്മകള്‍

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

നവമാധ്യമങ്ങള്‍ ഉറക്കം കെടുത്തുന്നതാരുടെ

2-ജി സ്പെക്ട്രം, ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി, കോമണ്‍വെല്‍ത്ത് ഗെയിംസ്, ക്രിക്കറ്റ് വിവാദം തുടങ്ങി ഒട്ടേറെ അഴിമതിക്കഥകള്‍ ഇപ്പോ‌ള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതി‌ല്‍ കുറ്റവാളികളാരും ജയിലി‌ല്‍ പോകുന്നില്ല. അത്തരക്കാരെ ജയിലില്‍ അയക്കാനും തൂക്കിക്കൊല്ലാനുമുള്ളതാണ് ലോക്പാല്‍ നിയമം. ഗാന്ധിയനായ ഞാ‌ന്‍ എന്തിനാണ് തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് ഇത്ര കടുത്ത വാക്കുകളില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രാജ്യത്തിന്‍റെ അവസ്ഥ അങ്ങിനെയാണ്. നമ്മള്‍ ഗാന്ധിയെ മാത്രം പിന്‍തുടര്‍ന്നാ‌ല്‍ മതിയാകുന്നില്ല. ഛത്രപതി ശിവജിയെയും ഉള്ളില്‍ ധ്യാനിച്ചുമാത്രമേ ഇവരോട് സംസാരിക്കാനാവൂ - അണ്ണാ ഹസാരെ.

2010 ഏപ്രല്‍ 5, ബുധനാഴ്ച ന്യൂഡല്‍ഹിയിലെ ജന്ദ‌ര്‍ മന്ത‌ര്‍ ഉണര്‍ന്നെഴുന്നേറ്റത് അത്ര പരിചിതമല്ലാത്ത ഒരു വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ്; ലക്ഷ്യം നേടിയില്ലെങ്കില്‍ മരിക്കുക എന്ന പ്രഖ്യാപനവുമായി ഗാന്ധിയനും സാമൂഹ്യപ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ (72) സത്യാഗ്രഹസമരം ആരംഭിച്ചിരിക്കുന്നു... രാഷ്ട്രപിതാവിന്‍റെ, എന്നോ കേട്ട് മറന്ന സമരമുറ വീണ്ടും പൊടിതട്ടിയെടുത്ത് സമരത്തിനിറങ്ങിയ ആള്‍ പതിവ് രാഷ്ട്രീയക്കാരുടെ സത്യാഗ്രഹനാടകത്തിനപ്പുറം ഒരു ലക്ഷ്യവുമായാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് രാജ്യമൊട്ടുക്കുള്ള ജനങ്ങള്‍ വളരെ വേഗം തിരിച്ചറിഞ്ഞു.

ഹസാരെ നയിക്കുന്ന സത്യാഗ്രഹസമരം മൂന്ന് നാ‌ള്‍ പിന്നിട്ടപ്പോ‌ള്‍ മുദ്രാവാക്യങ്ങളുമായി വിവിധ ദേശക്കാ‌ര്‍ ഇന്ത്യാഗേറ്റിലേക്ക് ഒഴുകി. ഹസാരെയുടെ വാക്കിന്‍റെ ഊര്‍ജ്ജവുമായി ആയിരങ്ങ‌ള്‍ ഇന്ത്യാ ഗേറ്റി‌ല്‍ മെഴുകുതിരി ജ്വാല തെളിയിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍ക്കാ‌ര്‍ ഗുമസ്തരും വീട്ടമ്മമാരും കൃഷിക്കാരും യുവാക്കളും തുടങ്ങി, സിനിമാ താരങ്ങളും സാംസ്ക്കാരിക നായക‌ര്‍ വരെ ഹസാരെക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി. 300ഓളം പേര്‍ അദ്ദേഹത്തിന്‍റെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരമനുഷ്ഠിച്ചു. ജാതി-മത-വര്‍ഗ-വര്‍ണ്ണ ചിന്തയില്ലാതെ, ഒരു പൊതുകാര്യത്തിനായി ഇന്ത്യ ഒട്ടുക്കുള്ള ജനങ്ങ‌ള്‍ വളരെ വേഗം ഒത്തുചേര്‍ന്നത് മഹത്തായ ഒന്നായി തന്നെ വിലയിരുത്തപ്പെടേണ്ടതാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ തരക്കേടില്ലാത്ത കവറേജ് അണ്ണാ ഹസാരെയുടെ സമരത്തിന് നല്‍കിയിരുന്നുവെങ്കിലും, രാജ്യമൊട്ടാകെയുള്ള ജനങ്ങളെ ഈയൊരു വിഷയത്തിനുപിന്നില്‍ അണിചേര്‍ക്കാ‌ന്‍ മാത്രം അത് പര്യാപ്തമായിരുന്നില്ല. പിന്നെയെന്താണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ചാലക ശക്തി? (ലോക്പാല്‍ ബി‌ല്‍ ഉട‌ന്‍ നടപ്പാക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ രേഖാമൂലമുള്ള ഉറപ്പിന്മേ‌ല്‍ ഏപ്രില്‍ 9 ന്, 98 മണിക്കൂര്‍ നീണ്ടുനിന്ന സമരം ഹസാരെ അവസാനിപ്പിച്ചു)

ടുണീഷ്യയിലും ഈജിപ്തിലും ഭരണമാറ്റത്തിനിടയാക്കിയ, മറ്റുചില മധ്യേഷ്യ‌ന്‍ രാജ്യങ്ങളി‌ല്‍ നേതൃമാറ്റത്തനോ ഭരണ വ്യവസ്ഥാ മാറ്റത്തനോ ഇടയാക്കാവുന്ന തരത്തില്‍ പ്രവര്‍ത്തിച്ച, അഥവാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നവ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍, ഇ-മെയില്‍, മൊബൈല്‍ ഫോ‌ണ്‍ എന്നിവയാണ് അണ്ണാ ഹസാരെയുടെ പിറകി‌ല്‍ ജനങ്ങളെ അതിവേഗം അണിചേര്‍ത്ത യഥാര്‍ത്ഥ ചാലകശക്തിയെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സ്വയം സംഘാടന പ്രക്രിയയില്‍ നവമാധ്യമങ്ങ‌ള്‍ വഹിക്കുന്ന പങ്ക് ഇന്നൊരു രഹസ്യമല്ല.

ലോകചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ മാറ്റങ്ങ‌ള്‍ സംഭവിപ്പിക്കാ‌ന്‍ ഇത്തരം മാധ്യമങ്ങ‌ള്‍ക്ക് കഴിയും. അണ്ണാ ഹസാരെയുടെ പിന്നി‌ല്‍ അണിനിരന്ന രാഷ്ട്രീയ നിറമില്ലാത്ത ജനതയെ ഒരുമിപ്പിച്ച് നിറുത്തിയ ഘടകങ്ങളേയും, ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും മധ്യേഷ്യ‌ന്‍ രാജ്യങ്ങളിലും നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളെ മുന്‍നിറുത്തി, നവ മാധ്യമങ്ങളുടെ ഇത്തരം സാമൂഹ്യ ഇടപെടലുക‌ള്‍ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.

നേതാക്കന്മാരില്ലാത്ത, പാര്‍ട്ടിയില്ലാത്ത, ഹിഡന്‍ അജന്‍ഡയില്ലാത്ത ഒരു കൂട്ടായ്മ സൃഷ്ടിക്കാ‌ന്‍ നവ മാധ്യമങ്ങള്‍ക്ക് കഴിയുന്നുവെങ്കി‌ല്‍ അതിന്‍റെ ശരിയായ ഗുണഭോക്താക്കളാകുവാന്‍ നാം ശ്രമിക്കേണ്ടതല്ലേ? യുവതലമുറ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നുവെന്ന് മുറവിളി കൂട്ടുന്ന (അ)രാഷ്ട്രീയ വാദികളുടെ വാദമുനയൊടിക്കുന്ന തരത്തിലാണ് ടുണീഷ്യയിലും ഈജിപ്തിലും, ഇങ്ങ് ഇന്ത്യയിലുമുള്ള കാര്യങ്ങളുടെ പോക്ക്. വിദ്യാസമ്പന്നരും ഉയര്‍ന്നതലത്തി‌ല്‍ ചിന്തിക്കുന്നതുമായ യുവതലമുറയുടെ വലിയൊരു ശതമാനത്തെ ഈ മുന്നേറ്റങ്ങളിലെല്ലാം കണ്ടു. അണ്ണാ ഹസാരെയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയവരിലും നല്ലൊരു ശതമാനം യുവാക്കളായിരുന്നു. നവ മാധ്യമങ്ങള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് കരുതുന്നിടത്ത് നിന്ന് യുവതലമുറ നടത്തുന്ന ശരിയായദിശയിലുള്ള ഈ മുന്നേറ്റം ഭരണരംഗത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ച് സ്വസ്ഥമായി പാര്‍ക്കാം എന്ന് കരുതുന്ന ഏതൊരു രാഷ്ട്രീയക്കാരന്‍റെയും കണ്ണിലെ കരടായി തന്നെ തീരും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 4, ഏപ്രി‌‌‌ല്‍‍ 2011)

1 അഭിപ്രായം:

  1. നവമാധ്യമങ്ങളെക്കുറിച്ച് ഒരു പ്രോജക്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതലറിയാന്‍ ആഗ്രഹമുണ്ട്. sojicmi@gmail.com

    മറുപടിഇല്ലാതാക്കൂ