ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 17, 2011

Care for the aged...

വാര്‍ദ്ധക്യം ഒരു ശാരീരിക അവസ്ഥ എന്നതിലുപരി ഒരു ശാരീരിക ബാദ്ധ്യതയായിതീരുന്ന സാഹചര്യത്തിലാണ് മലയാളിയുടെ ജീവിതം ഇപ്പോള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കരുതലും സംരക്ഷണവും വേണ്ടുന്ന കാലത്ത് അത് ലഭിക്കാതെ വരുന്ന വൃദ്ധസമൂഹത്തിന്‍റെ എണ്ണം നാള്‍ക്കുനാ‌ള്‍ വര്‍ദ്ധിച്ചുവരുന്നു. വൃദ്ധസദനങ്ങളില്‍ പോലും സാന്ത്വനം ലഭിക്കാതെവരുന്ന വൃദ്ധ മാതാപിതാക്ക‌ള്‍ ഏത് വ്യവസ്ഥയുടെ കുറ്റമാണ്? പുതിയ സാമൂഹിക ക്രമം തലമുറകള്‍ക്കിടയി‌ല്‍ സൃഷ്ടിച്ച അന്തരമാണെന്ന ഉത്തരം പോലും നീതിക്ക് നിരക്കുന്നതാണോ? മാറിയ മൂല്യബോധവും സാമ്പത്തിക അവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്ന പുത്ത‌ന്‍ ചിന്താക്രമങ്ങള്‍ക്കിടയി‌ല്‍ വൃദ്ധസദനങ്ങള്‍ പച്ചപിടിച്ച് നില്‍ക്കുന്നു. വിദേശങ്ങളില്‍ ജോലിയെടുക്കുന്ന മക്കള്‍ക്ക് വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കനുള്ള ഇടമായിട്ടാണ് സദനങ്ങള്‍ പിറന്നത്. സ്വദേശിജോലിക്കാര്‍ക്കും അച്ഛനമ്മമാരെ ഒഴിവാക്കാ‌ന്‍ പറ്റുന്ന ഇടമായി ഇന്നത് പരിണമിച്ചിരിക്കുന്നു. മക്കളുടെ കൂടെ ജീവിത സായാഹ്നം ചിലവഴിക്കുന്നത് ബുദ്ധിമുട്ടായിക്കണ്ട്, സ്വയം വൃദ്ധസദനങ്ങള്‍ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളുടെ എണ്ണവും ഇന്ന് കുറവല്ല. സമാന മനസ്ക്കരായിട്ടുള്ളവരോടൊത്തുള്ള ജീവിതവും പങ്കുവക്കലുകളും ആരാണാഗ്രഹിക്കാത്തത്?

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം നേടുകയും 480ഓളം സിനിമകളില്‍ അഭിനയിക്കുകയും ആയിരക്കണക്കിന് നാടകവേദികളി‌ല്‍ അവിഭാജ്യ ഘടകവുമായിരുന്ന കോഴിക്കോട് ശാന്താദേവി ഇപ്പോ‌ള്‍ വൃദ്ധസദനത്തിലാണ് കഴിയുന്നത്. സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടെന്ന് നാം വിശ്വസിച്ചിരുന്ന ഒരു കലാകാരിയുടെ ജീവിതസായന്തനം പോലും ഇത്തരത്തിലാണെങ്കില്‍, അറിയപ്പെടാത്ത എത്ര ശാന്താദേവിമാര്‍ നമുക്കിടയി‌ല്‍ ഉണ്ടാകും? അവരെയെല്ലാം സംരക്ഷിക്കാന്‍, ഉള്‍ക്കൊള്ളാ‌ന്‍ നമ്മുടെ വൃദ്ധസദനങ്ങള്‍ക്കാകുമോ?

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 9, സെപ്തംബ‌ര്‍ 2010)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ