മൂവാറ്റുപുഴയാറിലെ ജലം ഉപയോഗിച്ച്, അശാസ്ത്രീയമായ ഒരു പദ്ധതി
നടപ്പാക്കുന്നതിനായി ബഡ്ജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചതു വഴി, മൂവാറ്റുപുഴയാറിന്‍റെ തീരത്ത് ജീവിക്കുന്ന ജനസമൂഹമുള്‍പ്പടെ, ഒരു വലിയ ജനത ആശങ്കയിലായിരിക്കുകയാണ്. ജനപ്രതിനിധികളും
പൊതുജനങ്ങളും ഈ പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. മുന്‍പ്,
വിദഗ്ധസമിതി പഠിച്ച്, പ്രായോഗീകമല്ലെന്ന് വിധിയെഴുതിയ പദ്ധതി വീണ്ടും നടപ്പാക്കുവാന്‍
തുനിയുന്നതിന് പിന്നിലുള്ള വികാരമെന്തായിരിക്കണം? നിലവിലുള്ള പദ്ധതികള്‍ക്ക് പുറമെ, ചേര്‍ത്തല-വൈക്കം താലൂക്കുകള്‍,
കൊച്ചി കോര്‍പ്പറേഷന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ താമസിക്കുന്നയാളുകള്‍ക്ക്
ജീവജലം എത്തിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മൂവാറ്റുപുഴയാറില്‍
അധികജലം ഇല്ല എന്നത് വസ്തുതയാണ്.
ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന പദ്ധതി കൊണ്ട്, മറ്റൊരു
പ്രദേശത്തെ ജനങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനെ, കേവലം സ്വാര്‍ത്ഥതയെന്ന വാക്ക്
കൊണ്ടുമാത്രമേ വിശേഷിപ്പിക്കാനാകൂ. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന ജനസമൂഹത്തിനൊപ്പമായിരിക്കണം
ഏതൊരു സാംസ്ക്കാരികപ്രവര്‍ത്തകനും നിലകൊള്ളേണ്ടത്. ഈ വിഷയത്തിലുള്ള പ്രത്യേക
പതിപ്പായിട്ടാണ് ജൂലൈ ലക്കം പുറത്തിറങ്ങുന്നത്. ഈ വിഷയത്തില്‍ ലഭ്യമായ
വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുജനങ്ങളും, വിശിഷ്യാ
മേളയുടെ അംഗങ്ങള്‍ ഈ വിഷയത്തില്‍ ബോധവാന്മാരാവുകയും പ്രതികരിക്കുകയും വേണം.
പ്രതികരിക്കാതിരിക്കുന്നത് ഒരുപക്ഷേ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കിയേക്കും.
(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 7, ജൂലൈ 2011)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ