ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 17, 2011

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കായികലോകത്തിന് നാണക്കേട്

ദില്ലിയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇനി ഏതാനും ദിവസങ്ങ‌ള്‍ മാത്രം ബാക്കി നില്‍ക്കെ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ ഗെയിംസിന്‍റെ വിജയസാദ്ധ്യതക്കുമേ‌ല്‍ നിഴ‌ല്‍ വീഴ്ത്തിയിരിക്കുന്നു. അന്താരാഷ്ട്രനിലവാരമുള്ള സൗകര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സമയബന്ധിതമായി ഒരുക്കേണ്ട ഗെയിംസിന്, ചോരുന്ന മേല്‍ക്കൂരയുള്ള സ്റ്റേഡിയങ്ങളും അഴിമതിയാരോപണങ്ങളും സംഘാടകസമിതിക്ക് ലഭിക്കുന്ന വ്യാജ ഇ-മെയി‌ല്‍ സന്ദേശങ്ങളും മാത്രമാണ് അവകാശപ്പെടാനുള്ളത്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. കുറഞ്ഞ നിലവാരത്തിലുള്ള സാമഗ്രികളുപയോഗച്ച് പണിതീര്‍ത്ത സ്വിമ്മിംഗ് പൂ‌ള്‍ ഉള്‍പ്പടെയുള്ളവ ആരോപണവിധേയമായി കഴിഞ്ഞു. ഗെയിംസ് നടത്തിപ്പ് ഏറ്റെടുത്തപ്പോ‌ള്‍ കണക്കാക്കിയ തുകയേക്കാ‌ള്‍ ഇരട്ടിയോളം തുക ചിലവ് വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇതിനോടകം സംഘാടക സമിതിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറ‌ല്‍ ടി. എസ്. ദര്‍ബാരിയെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കൂടാതെ ട്രഷറാ‌ര്‍ അനി‌ല്‍ ഖന്ന രാജിവച്ചിരിക്കുന്നു. ഇത്തരത്തില്‍ ഉന്നത‌ര്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തി‌ല്‍ ഗെയിംസിന് പൊതുമേഖലാ സ്ഥാപനങ്ങ‌ള്‍ സാമ്പത്തിക സഹായം നല്‍കിയേക്കില്ല എന്ന അഭ്യൂഹവും പരന്നിരിക്കുന്നു. സര്‍ക്കാ‌ര്‍ സംഘാടക സമിതിക്ക് അനുവദിച്ച തുക ടെലിവിഷ‌ന്‍ അവകാശം, ടിക്കറ്റ് വില്പന എന്നിവയിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് തിരിച്ചുനല്‍കാമെന്നാണ് സമിതിയുടെ വാഗ്ദാനം. അഴിമതിയാരോപണങ്ങളുടെ കുരുക്കിലായ സുരേഷ് കല്‍മാഡി ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും തീയില്ലാതെ പുക ഉയരില്ല എന്ന സാധാരണക്കാരന്‍റെ മനശാസ്ത്രമാണ് ഭൂരിപക്ഷം കായികപ്രേമികള്‍ക്കും ഉള്ളത്. പക്ഷേ, അവസാന നിമിഷം എല്ലാ കഴിവും പുറത്തെടുത്ത് വീഴ്ചകളെല്ലാം പരിഹരിച്ച്, മികച്ച രീതിയില്‍ ഗെയിംസ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കല്‍മാഡി.

നികുതിദായകനായ സാധാരണ ജനത്തെ അമ്പരപ്പിക്കുന്ന നാടകങ്ങള്‍ അരങ്ങേറുമ്പോ‌ള്‍ ആശങ്കയിലാവുന്നത് രാജ്യത്തെ കായിക ലോകവും കൂടിയാണ്. ഇന്ത്യയെക്കാള്‍ താരതമ്യേന ചെറിയ രാജ്യങ്ങ‌ള്‍ ലോകനിലവാരമുള്ള അത്‌ലറ്റുകളെയും ഇതര ഗെയിംസിനങ്ങളി‌ല്‍ താരങ്ങളെയും വാര്‍ത്തെടുക്കുമ്പോ‌ള്‍ നമ്മുടെ രാജ്യം ഇത്തരം ആരോപണങ്ങളിലൂടെയും നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുസമൂഹത്തിന് മുന്‍പി‌ല്‍ പരിഹാസ്യരാവുകയാണ്. വനിതാ ഹോക്കി പരിശീലകനെതിരായുള്ള ലൈംഗികാരോപണങ്ങ‌ള്‍ പോലുള്ള നാണക്കേടുകളി‌ല്‍, എവിടെയാണ്, ആര്‍ക്കാണ് പിഴക്കുന്നത്? തിരുത്തല്‍ ശക്തിക‌ള്‍ ഇടപെടട്ടെ. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാ‌ന്‍ ശ്രമിക്കാതെ ശാശ്വതപരിഹാരത്തിനായുള്ള ആത്മാര്‍ഥമായ ശ്രമം എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ട് പോകുന്നു. ആശ കൈവെടിയാതെ നല്ല ഓണവും റംസാനും ആശംസിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 8, ആഗസ്ത് 2010)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ