ലേഖനങ്ങള്‍/ഓര്‍മ്മകള്‍

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

പുനര്‍നിര്‍ണ്ണയിക്കപ്പെടുന്ന ലക്ഷ്യങ്ങ‌ള്‍

മുന്‍പൊരിക്ക‌ല്‍ എഡിറ്റോറിയലി‌ല്‍ ഞാ‌ന്‍ എഴുതിയതു പോലെ, ഒരു സംഘടന രൂപീകൃതമാകുമ്പോള്‍ ഉള്ള ലക്ഷ്യങ്ങ‌ള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും, മാറിക്കൊണ്ടിരിക്കണം. ഇല്ലെങ്കിലത് നിര്‍ജ്ജീവമാകും. ഒത്തുചേര്‍ന്നുള്ള ഏതൊരു പ്രവര്‍ത്തനത്തിനും, അത് ലക്ഷ്യം വയ്ക്കുന്ന ആശയങ്ങ‌ള്‍ നേടിക്കഴിഞ്ഞാ‌ല്‍, അതിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഗ്രാഫ് താഴേക്ക് ചരിഞ്ഞു തുടങ്ങും. മേളയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി മേല്‍പ്പറഞ്ഞത് ചേര്‍ത്തുവായിച്ചാല്‍, മേള അതിന്‍റെ ലക്ഷ്യം കാലാനുസൃതമായി പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് മനസ്സിലാകും.

മൂവാറ്റുപുഴയില്‍, സമൂഹത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി വേണ്ടിവരുന്ന ഒത്തുചേരലുകള്‍ക്ക് ഒരു ഇടമില്ലാതിരുന്ന കാലത്ത്, ഓഡിറ്റോറിയമെന്ന ആശയം സാധൂകരിക്കുകയും, അത് വാടകക്ക് കൊടുത്ത് കിട്ടുന്ന വരുമാനത്തിലൂടെ, കലാപ്രവര്‍ത്തനങ്ങളും ഇതര ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിവരികയും ചെയ്ത ചരിത്രമാണ് നമുക്കുള്ളത്. പലരും സ്വകാര്യമായ സദസ്സുകളിലെങ്കിലും പറയാറുള്ള ഒരു ആക്ഷേപം, മേളക്ക് ഇന്നും ഓഡിറ്റോറിയത്തെ ചുറ്റിപ്പറ്റിയുള്ള വികസന ലക്ഷ്യത്തില്‍ നിന്നും മാറി ചിന്തിക്കാ‌ന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. പക്ഷേ, മാറി വരുന്ന സാഹചര്യങ്ങളി‌ല്‍ ഏതൊരു കലാസ്വാദനത്തിനും, കലാപ്രോത്സാഹനത്തിനും പണം ഒരു ഘടകമാണ് എന്നിരിക്കെ, നമ്മുടെ വരുമാന സ്രോതസ്സിന്‍റെ കാലാനുസൃതമായ നവീകരണം ഇത്തരം കലാ-സാംസ്ക്കാരിക-ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ത്തും ആവശ്യമാണ് എന്ന വസ്തുത ഇക്കൂട്ടര്‍ മറക്കുന്നു.

നമ്മുടെ നവീകരിച്ച എ. സി. ഓഡിറ്റോറിയത്തിന്‍റെ ഔപചാരികമായ ഉത്ഘാടനത്തോടനുബന്ധിച്ച് ഇറങ്ങുന്ന പ്രത്യേക പതിപ്പായാണ് ഇക്കുറി വോയ്സ് ഓഫ് മേള വായനക്കാരുടെ പക്കലെത്തുന്നത്. അതുകൊണ്ട് തന്നെയാണ് മേളയുടെ ലക്ഷ്യങ്ങള്‍ ഇന്നും കലാപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായവ തന്നെയാണ് എന്ന് സമര്‍ത്ഥിക്കുന്ന ഏതാനും വരിക‌ള്‍ ഇവിടെ കുറിച്ചതും.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 6, ജൂണ്‍ 2011)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ