ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 17, 2011

എന്‍ഡ്! ഒ സള്‍ഫാ‌‌ന്‍

എന്‍ഡോസള്‍ഫാ‌ന്‍ എന്ന കീടനാശിനിയുടെ ഇരുട്ടുപരന്ന കാസര്‍കോട്ടെ പതിനൊന്ന് ഗ്രാമങ്ങളി‌ല്‍ ജീവിതം ദുരിതപൂര്‍ണ്ണമായിട്ട് നാളേറെയായി. യഥാര്‍ത്ഥത്തി‌ല്‍, സംരക്ഷണവും പിന്തുണയും അര്‍ഹിക്കുന്ന ഒരു കൂട്ടം ജനങ്ങ‌ള്‍, ഇന്നും ഭരണ-പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ വാഗ്വാദങ്ങളിലെ മുഖ്യ ഇനമായി നിലനില്‍ക്കുന്നു. ഇരകള്‍ ഇരകളായി തുടരേണ്ടതിന്‍റെ ആവശ്യകത ആര്‍ക്കാണ്? മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കാന്‍ പോന്ന വിധം മുറിവുക‌ള്‍ വരുത്തിവച്ച മാരക കീടനാശിനിയുടെ പ്രയോഗം പൂര്‍ണ്ണമായി അവസാനിപ്പിക്കാനും ഇരകളാക്കപ്പെട്ടവരെ ഉചിതമായി സംരക്ഷിക്കുവാനുമുള്ള നടപടികള്‍ അധികൃത‌ര്‍ ഉട‌ന്‍ കൈക്കൊള്ളണം.

1962 ല്‍ സ്ഥാപിതമായ പ്ലാന്‍റേഷ‌ന്‍ കോര്‍പ്പറേഷ‌ന്‍ ഓഫ് കേരളക്ക് ഇവിടെ ഏതാണ്ട് 5000 ഏക്കറോളം കശുവണ്ടി തോട്ടമുണ്ട്. 1977 മുതല്‍ ഈ തോട്ടങ്ങളി‌ല്‍ എന്‍ഡോസള്‍ഫാ‌ന്‍ ഉപയോഗിച്ചു തുടങ്ങി. അവസാനമായി ഉപയോഗിച്ചത് 2000 ഡിസംബര്‍ 26 ന്. 24 വര്‍ഷത്തിനിടെ സ്വര്‍ഗ്ഗസമാനമായ പ്രദേശം നരകതുല്യമായി. 500 ലേറെപ്പേര്‍ കീടനാശിനിയുടെ ദൂഷ്യഫലങ്ങളേറ്റ് മാത്രം മരിച്ചു. രണ്ടായിരത്തിലധികം പേ‌ര്‍ അതിഭീകരമായ ജനിതകവൈകല്യങ്ങള്‍ക്കിരയായി. 2001 ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതി എന്‍ഡോസള്‍ഫാ‌‌ന്‍ ഉപയോഗം താത്ക്കാലികമായി നിരോധിച്ചു. 2003 ല്‍ ഹൈക്കോടതി ഈ വിധി ശരിവച്ച് സ്ഥിരം നിരോധനമേര്‍പ്പെടുത്തി. ഇതാണ് 2004 ല്‍ എന്‍ഡോസള്‍ഫാ‌ന് നിരോധനമേര്‍പ്പെടുത്താ‌ന്‍ കേരള സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. ജൈവമലിനീകരണത്തിനെതിരെ ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത ജനീവ കണ്‍വെന്‍ഷനി‌‌ല്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ എടുത്ത നിലപാട് ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു? ഇതിനോട് ചേര്‍ത്തുവച്ച് വേണം 2010 ഒക്ടോബര്‍ 25 ന് കാസര്‍കോട്ട് വച്ച് കേന്ദ്ര കൃഷി സഹമന്ത്രിയുടെ പ്രസ്താവനയെ കാണാ‌ന്‍. അതോ കീടനാശിനിയുടെ ദൂഷ്യഫലങ്ങളേറ്റ് അകാല വാര്‍ദ്ധക്യം ബാധിച്ചവരുടേയും, കണ്ണിന് കാഴ്ച നഷ്ടപ്പെട്ടവരുടെയും, ജന്മനാ വായില്ലാതെ ജനിച്ചവരുടെയും പ്രതികരണങ്ങള്‍ക്ക് തങ്ങളുടെ അധികാരക്കസേരയെ ഇളക്കാന്‍ തക്കവണ്ണമുള്ള കരുത്ത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിട്ടോ? എന്തായാലും എന്‍ഡോസള്‍ഫാ‌ന്‍ ഇനിയുമൊരു പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കരുത്. സഹനത്തിന്‍റെ സീമകള്‍ ലംഘിച്ച ജനങ്ങ‌ള്‍ അത് പൊറുത്തെന്നു വരില്ല.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 11, നവംബ‌ര്‍ 2010)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ