ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 17, 2011

മലയാള സിനിമയും ഫിലിം ഫെസ്റ്റിവലും സിനിമാ പ്രേമികളും

ചലച്ചിത്ര പ്രേമികള്‍ ഒരാഘോഷം പോലെ തിമിര്‍ക്കുന്ന പതിനഞ്ചാ മത് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന നല്ല സിനിമക‌ള്‍ കാണുന്നതിന് മലയാളികള്‍ക്ക് അവസരമൊരുക്കി നടത്തപ്പെടുന്ന മേള, സിനിമ കാണാനെത്തുന്നവരുടെ പങ്കാളിത്തം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു. 2 കോടിയില്‍പരം രൂപാ മുടക്കി സര്‍ക്കാ‌ര്‍ നടത്തുന്ന മേള, ധാരാളം വിമര്‍ശനങ്ങളും ക്ഷണിച്ചു വരുത്തുന്നുണ്ട്. 

മലയാളത്തിലെ കലാമൂല്യമുള്ള സിനിമകള്‍ക്ക് ചലച്ചിത്രമേളകൊണ്ട് എന്ത് പ്രയോജനം, മലയാള സിനിമയുടെ അന്തര്‍ദേശീയ വിപണന സാദ്ധ്യതകള്‍ക്ക് എന്ത് സഹായമാണ് മേള ചെയ്യുന്നത്, വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവലുകളിലേക്ക് മലയാള സിനിമയെ പരിചയപ്പെടുത്തുന്നതിന് ചലച്ചിത്രമേള എത്രമാത്രം സഹായകമാണ് തുടങ്ങിയ ചര്‍ച്ചക‌ള്‍ ചലച്ചിത്ര പ്രവര്‍ത്തക‌ര്‍ തന്നെ മുന്നോട്ട് വക്കുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ഏറ്റവുമധികം വിവാദങ്ങളുണ്ടാകുന്നത്. ചലച്ചിത്ര അക്കാദമിയിലെ ചിലരെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങ‌ള്‍ ഈ വര്‍ഷവും വന്നുകഴിഞ്ഞു. ചിത്രങ്ങള്‍ തെരഞ്ഞെടുക്കുവാ‌ന്‍ ചുമതലയുള്ള സെലക്ഷ‌ന്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ കഴിവിനെക്കുറിച്ച് പോലും ആക്ഷേപങ്ങള്‍ ഉണ്ട്.

83 രാജ്യങ്ങളില്‍ നിന്നായി 207 ചിത്രങ്ങള്‍ ഇക്കൊല്ലം പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിഖ്യാതരായ സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ആസ്വാദകര്‍ എന്നിങ്ങനെ ലോകത്തിന്‍റെ വിവിധഭാഗങ്ങളി‌ല്‍ നിന്നെത്തുന്ന സിനിമാ പ്രേമികളുടെ ഉത്സവമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. മോശം സിനിമയി‌ല്‍ നിന്നാണ് പാഠങ്ങ‌ള്‍ പഠിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന വെര്‍ണ‌ര്‍ ഹെര്‍സോഗ് എന്ന പ്രശസ്ത ജര്‍മ‌ന്‍ ചലച്ചിത്ര സംവിധായകനാണ് സമഗ്രസംഭാവനക്കുള്ള അവാര്‍ഡ്.

സുവര്‍ണ്ണ ചകോരം (15 ലക്ഷം), രജത ചകോരം (4 ലക്ഷം), നവാഗത സംവിധായകന്‍ (3 ലക്ഷം), പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്‍റെ സംവിധായകന്‍ (2 ലക്ഷം) എന്നിങ്ങനെ മോശമല്ലാത്ത തുക സമ്മാനമായി നല്‍കുന്ന ഒരു മേളയെന്ന നിലയി‌ല്‍, കുറേക്കൂടി ഉത്തരവാദിത്വപൂര്‍ണ്ണമായ സമീപനം നടത്തിപ്പുകാരി‌ല്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ല, എന്നാണ് മറുപടിയെങ്കി‌ല്‍, ആരോപണങ്ങള്‍ക്ക് സാദ്ധ്യതയില്ലാത്ത വിധം സുതാര്യമാകണം നടപടിക്രമങ്ങള്‍. എന്തുതന്നെയായാലും സിനിമയെ സ്നേഹിക്കുന്നവരുടെ വികാരമാണ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയെന്നത് ഒരു സത്യം തന്നെ.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 40, ലക്കം 12, ഡിസംബ‌ര്‍ 2010)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ