2011 ഒക്ടോബര്‍ കടന്നു പോകുന്നത് മലയാളികള്‍ക്ക് വേര്‍പാടിന്‍റെ നൊമ്പരങ്ങള്‍
പകര്‍ന്നാണ്. കലാ-സാഹിത്യ-രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍,
കാക്കനാടന്‍, മുല്ലനേഴി, ടി. എം. ജേക്കബ് എന്നിവര്‍ കടന്നു പോകുന്നത് സഹൃദയര്‍ക്ക്
ഒരുപിടി നല്ല ഓര്‍മ്മകള്‍ ബാക്കിവച്ചാണ്. ഇവരെല്ലാവരും തന്നെ ഓരോ മലയാളിക്കും
പ്രിയപ്പെട്ടവരായിരുന്നുവെന്നതുപോലെ, മേളക്കും പ്രിയപ്പെട്ടവരാണ്. മേളയുമായി
ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു, മികച്ച പാര്‍ലമെന്‍റേറിയനും
മന്ത്രിയുമായിരുന്ന ടി. എം. ജേക്കബ് എങ്കില്‍, പലകുറി മേള സന്ദര്‍ശിച്ച് മേളയുടെ
പ്രവര്‍ത്തകരില്‍ പലരുമായും ഹൃദയബന്ധം സ്ഥാപിച്ച വ്യക്തിയായിരുന്നു കാക്കനാടന്‍.
ഇവരുടെയൊന്നും വ്യക്തിപരമായ മികവുകളെക്കുറിച്ചോ, പൊതുജീവിതത്തിലെ
നന്മ-തിന്മകളെക്കുറിച്ചോ ഒന്നും ചര്‍ച്ച ചെയ്യേണ്ടുന്ന സമയമല്ലിത്. ഏതൊരു
മനുഷ്യനെപ്പോലെയും ജീവിതം അവര്‍ക്കിഷ്ടമുള്ള തരത്തില്‍ ജീവിച്ച് തീര്‍ത്ത് (?)
അവര്‍ വിട പറയുമ്പോള്‍, അവരവശേഷിപ്പിച്ചു പോയ സത്കര്‍മ്മങ്ങളുടെ മാത്രം കണക്ക്
നമുക്കെടുക്കാം. കലാകാരന്മാരായ പ്രതിഭകളുടെ വേര്‍പാടും, തികഞ്ഞ കലാസ്നേഹിയായിരുന്ന
രാഷ്ട്രീയ നേതാവിന്‍റെ വേര്‍പാടും ഈ ഒക്ടോബറില്‍ തന്നെയായത് ഒരാകസ്മികത
മാത്രമെന്ന് വിശ്വസിക്കാം. നമുക്ക് വ്യക്തിപരമായി വേണ്ടപ്പെട്ട പലരും ഈ കാലയളവില്‍
കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടുണ്ടാകാം. പക്ഷേ, ഈ നാലു പേരെയും
വ്യത്യസ്തമാക്കുന്നത് ഇവരുടെ കര്‍മ്മപഥങ്ങളില്‍ ഇവര്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥത
മാത്രമാണ്. ഈ ലക്കം വോയ്സ് ഓഫ് മേള വായനക്കാരിലെത്തുന്നത് ടി. എം. ജേക്കബിന്‍റെ വേര്‍പാടിന് മുന്നില്‍ ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള
പ്രത്യേക പതിപ്പായാണ്. ഒരു കലാ-സാംസ്ക്കാരിക സംഘടനയെന്ന നിലയില്‍, മേളയില്‍
വിശ്വാസമര്‍പ്പിച്ച് അദ്ദേഹം മുന്‍കൈയ്യെടുത്ത് നടത്തിയ പുരാവസ്തു വകുപ്പിന്‍റെ നാണയ പ്രദര്‍ശനം ഉള്‍പ്പടെയുള്ള വിവിധ സാംസ്ക്കാരിക പരിപാടികള്‍ ഈയവസരത്തില്‍
ഓര്‍ത്തു പോകുന്നു.
(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 10, ഒക്ടോബര്‍ 2011)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ