ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വ്യാഴാഴ്‌ച, മാർച്ച് 23, 2017

ഹരിത സാമ്പത്തികം

1973 മുതല്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ഐക്യ രാഷ്ട്ര സംഘടന ആഘോഷിച്ചു വരുന്നു. ഹരിത സമ്പദ് വ്യവസ്ഥ-നിങ്ങളും പെടുമോ അതില്‍? (Green Economy Doesn't include you?) എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. ഓരോ വര്‍ഷവും ഓരോ സന്ദേശങ്ങള്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്‍ത്തും വിഭിന്നമായ ഒരു സന്ദേശമാണ് 'ഹരിത സാമ്പത്തികം'. കാലം ആവശ്യപ്പെടുന്ന അതിജീവനത്തിന്റെ കച്ചിത്തുരുമ്പ്.

പാരിസ്ഥിതികമായ അപകടസാധ്യതകളിലും വിഭവദാരിദ്ര്യത്തിലും പരിഗണനാര്‍ഹമായ കുറവു വരുത്തിക്കൊണ്ട് മനുഷ്യ ക്ഷേമവും സാമൂഹ്യതുല്ല്യതയും മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് ഹരിത സാമ്പത്തികം എന്ന നിര്‍വ്വചനത്തില്‍പ്പെടുത്തുന്നത്.

ഭൂമിയില്‍ മനുഷ്യരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു. ഇപ്പോള്‍ 700 കോടിയിലെത്തി നില്‍ക്കുന്ന ജനസംഖ്യ 1000 കോടിയിലെത്താന്‍ അധികവര്‍ഷങ്ങള്‍ എടുക്കില്ല. വര്‍ദ്ധിച്ചുവരുന്ന എണ്ണത്തിനനുസരിച്ച്, ആഹാരത്തിനും പാര്‍പ്പിടത്തിനും, മറ്റ് സൗകര്യങ്ങള്‍ക്കുമായി നമുക്ക് വേണ്ട വിഭവങ്ങളുടെ അളവ് സ്വാഭാവീകമായി വര്‍ദ്ധിക്കുന്നു. പക്ഷേ, പ്രകൃതി വിഭവങ്ങളുടെ ലഭ്യത അപ്രകാരം വര്‍ദ്ധിക്കുകയില്ല.

ഭൂമിയില്‍ ആകെയുള്ളതിന്റെ നാല്‍പ്പതിലൊന്ന് മാത്രമാണ് ശുദ്ധമായ ജലം. അതിന്റെ തന്നെ മുക്കാല്‍ ഭാഗത്തോളം ഹിമരൂപത്തിലാണ്. ആകെ രണ്ട് ലക്ഷം ഘനകിലോമീറ്ററാണ് നമുക്ക് ലഭ്യമായ ശുദ്ധജലം. ഈ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. ഫോസില്‍ ഇന്ധനങ്ങളും മറ്റ് ഘനിജങ്ങളുമെല്ലാം നാം അതിവേഗം ഉപയോഗിച്ച് തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ജൈവ-വൈവിദ്ധ്യ കലവറയായ കാടുകള്‍ ഓരോ കൊല്ലവും മൂന്ന് കോടിയിലേറെ ഏക്കര്‍ വീതം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

ചുരുക്കത്തില്‍ പ്രകൃതി വിഭവങ്ങളുട ഇന്നത്തെ രീതിയിലുള്ള ഉപഭോഗം തുടരാനാവില്ല. ഇങ്ങനെ പോയാല്‍ ഭൂമി വാസയോഗ്യമല്ലാതായിത്തീരും. പാരിസ്ഥിതികാഘാതങ്ങള്‍ കണക്കിലെടുത്തുകൊണ്ട് മനുഷ്യക്ഷേമം വര്‍ദ്ധിപ്പിക്കാന്‍ വഴികളന്വേഷിക്കുന്ന ഹരിതസാമ്പത്തികമാണ് നമുക്ക് ലഭ്യമായ ഏക പോംവഴി. ഹരിത വഴികളിലേയ്ക്കുള്ള അനിവാര്യമായ മാറ്റം നമ്മളോരോരുത്തരുമാണ് തുടങ്ങിവയ്ക്കേണ്ടത്. വ്യക്തികളില്‍ നിന്ന് സമൂഹത്തിലേയ്ക്കും രാഷ്ട്രത്തിലേയ്ക്കും ആഗോളതലത്തിലേയ്ക്കും ഹരിത സാമ്പത്തികം ഒരു സംസ്ക്കാരമായി പടരണം. അതിനായി നമ്മുടെ മുന്‍ഗണനകള്‍ മാറ്റി നിശ്ചയിക്കേണ്ടതുണ്ട്. ചുറ്റുപാടുകള‍ ശുചിയാക്കിയും പ്ലസ്റ്റിക്ക് സഞ്ചികള്‍ ഉപയോഗിക്കാതെയും മരങ്ങള്‍ നട്ടുപിടിപ്പിച്ചും വിഭവങ്ങള്‍ മിതമായി ഉപയോഗിച്ചും ഈ ലോകം ഒരു ഹരിതഗൃഹമാകട്ടെ.


വീണ്ടും വീണ്ടും പത്രാധിപക്കുറിപ്പിലൂടെ പാരിസ്ഥിതിക വിഷയങ്ങള്‍ അംഗങ്ങളുടെമുന്നില്‍ കൊണ്ടുവരുന്നത്, ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും നമ്മുടെ സമൂഹം ഈ വിഷയത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്നില്ലയെന്ന ദുഃഖകരമായ വസ്തുത നിലനില്‍ക്കുന്നതുകൊണ്ടാണ്.
(പുസ്തകം 42, ലക്കം 6, ജൂണ്‍ 2012)