ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വ്യാഴാഴ്‌ച, മാർച്ച് 23, 2017

ഹരിത സാമ്പത്തികം

1973 മുതല്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ഐക്യ രാഷ്ട്ര സംഘടന ആഘോഷിച്ചു വരുന്നു. ഹരിത സമ്പദ് വ്യവസ്ഥ-നിങ്ങളും പെടുമോ അതില്‍? (Green Economy Doesn't include you?) എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. ഓരോ വര്‍ഷവും ഓരോ സന്ദേശങ്ങള്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്‍ത്തും വിഭിന്നമായ ഒരു സന്ദേശമാണ് 'ഹരിത സാമ്പത്തികം'. കാലം ആവശ്യപ്പെടുന്ന അതിജീവനത്തിന്റെ കച്ചിത്തുരുമ്പ്.

പാരിസ്ഥിതികമായ അപകടസാധ്യതകളിലും വിഭവദാരിദ്ര്യത്തിലും പരിഗണനാര്‍ഹമായ കുറവു വരുത്തിക്കൊണ്ട് മനുഷ്യ ക്ഷേമവും സാമൂഹ്യതുല്ല്യതയും മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് ഹരിത സാമ്പത്തികം എന്ന നിര്‍വ്വചനത്തില്‍പ്പെടുത്തുന്നത്.

ഭൂമിയില്‍ മനുഷ്യരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു. ഇപ്പോള്‍ 700 കോടിയിലെത്തി നില്‍ക്കുന്ന ജനസംഖ്യ 1000 കോടിയിലെത്താന്‍ അധികവര്‍ഷങ്ങള്‍ എടുക്കില്ല. വര്‍ദ്ധിച്ചുവരുന്ന എണ്ണത്തിനനുസരിച്ച്, ആഹാരത്തിനും പാര്‍പ്പിടത്തിനും, മറ്റ് സൗകര്യങ്ങള്‍ക്കുമായി നമുക്ക് വേണ്ട വിഭവങ്ങളുടെ അളവ് സ്വാഭാവീകമായി വര്‍ദ്ധിക്കുന്നു. പക്ഷേ, പ്രകൃതി വിഭവങ്ങളുടെ ലഭ്യത അപ്രകാരം വര്‍ദ്ധിക്കുകയില്ല.

ഭൂമിയില്‍ ആകെയുള്ളതിന്റെ നാല്‍പ്പതിലൊന്ന് മാത്രമാണ് ശുദ്ധമായ ജലം. അതിന്റെ തന്നെ മുക്കാല്‍ ഭാഗത്തോളം ഹിമരൂപത്തിലാണ്. ആകെ രണ്ട് ലക്ഷം ഘനകിലോമീറ്ററാണ് നമുക്ക് ലഭ്യമായ ശുദ്ധജലം. ഈ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. ഫോസില്‍ ഇന്ധനങ്ങളും മറ്റ് ഘനിജങ്ങളുമെല്ലാം നാം അതിവേഗം ഉപയോഗിച്ച് തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ജൈവ-വൈവിദ്ധ്യ കലവറയായ കാടുകള്‍ ഓരോ കൊല്ലവും മൂന്ന് കോടിയിലേറെ ഏക്കര്‍ വീതം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

ചുരുക്കത്തില്‍ പ്രകൃതി വിഭവങ്ങളുട ഇന്നത്തെ രീതിയിലുള്ള ഉപഭോഗം തുടരാനാവില്ല. ഇങ്ങനെ പോയാല്‍ ഭൂമി വാസയോഗ്യമല്ലാതായിത്തീരും. പാരിസ്ഥിതികാഘാതങ്ങള്‍ കണക്കിലെടുത്തുകൊണ്ട് മനുഷ്യക്ഷേമം വര്‍ദ്ധിപ്പിക്കാന്‍ വഴികളന്വേഷിക്കുന്ന ഹരിതസാമ്പത്തികമാണ് നമുക്ക് ലഭ്യമായ ഏക പോംവഴി. ഹരിത വഴികളിലേയ്ക്കുള്ള അനിവാര്യമായ മാറ്റം നമ്മളോരോരുത്തരുമാണ് തുടങ്ങിവയ്ക്കേണ്ടത്. വ്യക്തികളില്‍ നിന്ന് സമൂഹത്തിലേയ്ക്കും രാഷ്ട്രത്തിലേയ്ക്കും ആഗോളതലത്തിലേയ്ക്കും ഹരിത സാമ്പത്തികം ഒരു സംസ്ക്കാരമായി പടരണം. അതിനായി നമ്മുടെ മുന്‍ഗണനകള്‍ മാറ്റി നിശ്ചയിക്കേണ്ടതുണ്ട്. ചുറ്റുപാടുകള‍ ശുചിയാക്കിയും പ്ലസ്റ്റിക്ക് സഞ്ചികള്‍ ഉപയോഗിക്കാതെയും മരങ്ങള്‍ നട്ടുപിടിപ്പിച്ചും വിഭവങ്ങള്‍ മിതമായി ഉപയോഗിച്ചും ഈ ലോകം ഒരു ഹരിതഗൃഹമാകട്ടെ.


വീണ്ടും വീണ്ടും പത്രാധിപക്കുറിപ്പിലൂടെ പാരിസ്ഥിതിക വിഷയങ്ങള്‍ അംഗങ്ങളുടെമുന്നില്‍ കൊണ്ടുവരുന്നത്, ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും നമ്മുടെ സമൂഹം ഈ വിഷയത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്നില്ലയെന്ന ദുഃഖകരമായ വസ്തുത നിലനില്‍ക്കുന്നതുകൊണ്ടാണ്.
(പുസ്തകം 42, ലക്കം 6, ജൂണ്‍ 2012)

തിങ്കളാഴ്‌ച, ഡിസംബർ 31, 2012

ഐ. ഡി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി‌ല്‍ നിന്നും പഠിച്ചിറങ്ങി, സിനിമയില്‍ അവരവരുടെ മേഖലകളി‌ല്‍ ചുവടുറപ്പിച്ച മലയാളികളുടെ കൂട്ടായ്മയി‌ല്‍ ജന്മമെടുത്ത ഐ. ഡി. എന്ന ഹിന്ദി ചിത്രത്തിന്റെ ദൃശ്യാനുഭവമാണ് ഇക്കുറി പങ്കു വയ്ക്കുന്നത്. കളക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ റസൂ‌ല്‍ പൂക്കുട്ടി, രാജീവ് രവി, മധു നീലകണ്ഠന്‍, സുനില്‍ ബാബു, ബി. അജിത് കുമാര്‍ എന്നിവ‌ര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഐ. ഡി. ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളി‌ല്‍ ഒന്നാണ്. അബുദാബി, ബുസാന്‍, ഗോവ ചലച്ചിത്രമേളകളിലും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഐ. ഡി.

സമൂഹത്തില്‍ വ്യക്തിയുടെ സ്വത്വം (ഐഡന്റിറ്റി) എന്നതിനെ സാമൂഹികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ തലത്തില്‍ നിന്ന് നോക്കിക്കാണുന്ന ചിത്രമാണിത്. പേര്, തൊഴില്‍, ജീവിതം, ഭാഷ, ദേശം തുടങ്ങിയവയൊക്കെ വിവിധ സന്ദര്‍ഭങ്ങളി‌ല്‍ നമുക്ക് ഐഡന്റിറ്റിയാണ്. പക്ഷേ, ദേശങ്ങള്‍ വിട്ട് പോകേണ്ടി വരുന്നവരുടെ സ്വത്വപ്രതിസന്ധിയെക്കുറിച്ച് പ്രേക്ഷകനി‌ല്‍ അങ്കലാപ്പുണ്ടാക്കുന്ന ചിത്രമാണ് ഐ. ഡി. പലകാലങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മാറിയ ലോക സാഹചര്യങ്ങളി‌ല്‍ സിനിമ പോലുള്ള മാധ്യമത്തിലൂടെ തീര്‍ത്തും കാലികമായ വിഷയമാണ് കമാ‌ല്‍ അതീവ ഹൃദ്യമായി കൈകാര്യം ചെയ്ത് അവതരിപ്പിക്കുന്നത്.

മുംബൈയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സിക്കിംകാരിയായ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ചാരുവിന്റെ ഫ്ളാറ്റി‌ല്‍ ഒരു ദിവസം പെയിന്റിംഗിനായി എത്തുന്ന ഒരു തൊഴിലാളി ജോലിക്കിടയി‌ല്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഒട്ടും അതിഭാവുകത്വമില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ബോധരഹിതനായി വീണ ഇയാളെ ചാരു ആശുപത്രിയിലെത്തിക്കുന്നു. ആശുപത്രിയിലെത്തുന്ന ഇയാള്‍ അവിടെ വച്ച് മരിക്കുന്നു. സഹായത്തിനായി ചാരു ആദ്യം സമീപിക്കുന്ന അയ‌ല്‍ഫ്ളാറ്റിലെ പ്രായമുള്ള സ്ത്രീയും ഫ്ളാറ്റിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ദുര്‍ബലനായ വൃദ്ധനും പ്രേക്ഷകനി‌ല്‍ ഒരു മെട്രോ നഗരത്തിന്റെ യാഥാര്‍ത്ഥ്യത്തെയാണ് വരച്ചുകാണിക്കുന്നത്. ചാരു എങ്ങിനെയെങ്കിലും മരിച്ച തൊഴിലാളിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആദ്യം മുതല്‍ക്കേ നടത്തുന്നുണ്ടെങ്കിലും ഒന്നും വിജയിക്കുന്നില്ല. അയാളുടെ മൊബൈലോ, അയാളെ ഏര്‍പ്പാടാക്കിയ ലേബര്‍ കോണ്‍ട്രാക്ടറോ, പോലീസോ ഒന്നും ചാരുവിനെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നില്ല. ബന്ധുക്കളെ കണ്ടെത്തി, തന്റെ ഉത്തരവാദിത്ത്വത്തി‌ല്‍ നിന്നും ഒഴിയാനുള്ള വ്യഗ്രത ക്രമേണ ആത്മാര്‍ത്ഥമായ ശ്രമമായി പരിണമിക്കുന്നു. ഇയാളുടെ വാസസ്ഥലം തേടി കുടിയേറ്റ തൊഴിലാളിക‌ള്‍ താമസിക്കുന്ന നിരവധി ചേരികളും ചാരു സന്ദര്‍ശിക്കുന്നു. മുംബൈ നഗരത്തിലെ തീരെ പകിട്ടില്ലാത്ത, തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളിലൂടെയും, അവര്‍ ഒത്തു ചേരുന്ന ലേബ‌ര്‍ പോയിന്റുകളിലൂടെയും ഈ പെണ്‍കുട്ടി പ്രേക്ഷകനെ ഒപ്പം കൊണ്ടു പോകുന്നു. ചേരികളിലും അതിന്റെ പിന്നാമ്പുറങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങളും അഴുക്കു ചാലുകളും ഇടവഴികളും എല്ലാം തീര്‍ത്തും യാഥാര്‍ത്ഥ്യമായി തന്നെ പ്രേക്ഷകനിലെത്തിക്കുന്നുണ്ട് സിനിമ. ഒടുവില്‍, മരിച്ച തൊഴിലാളിയുടെ ബന്ധുക്കളെ തേടിയുള്ള ചാരുവിന്റെ യാത്ര നിരര്‍ത്ഥകമായി അവസാനിക്കുന്നിടത്ത് ചിത്രം പൂര്‍ത്തിയാകുന്നു.

വ്യക്തിയുടെ സ്വത്വപ്രതിസന്ധി ഒരു പ്രശ്നമാവുന്നത്, പലപ്പോഴും അയാള്‍ സ്വന്തം ദേശത്ത് നിന്ന് പറിച്ചുനടപ്പെടുമ്പോഴാണ്. ഈ പറിച്ചുനടീലിന് പല കാരണങ്ങള്‍ ഉണ്ടാകാം. വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ജീവിക്കുന്ന, പ്രവാസികള്‍ എന്ന് വിളിക്കപ്പെടുന്ന വിദേശ മലയാളികളും, അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ തൊഴി‌ല്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും തന്നെ ഇതിനുദാഹരണങ്ങളാണ്. ഒരര്‍ത്ഥത്തി‍ല്‍ തൊഴി‌ല്‍ തേടിയുള്ള വ്യക്തിയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ഇത്തരം പ്രശ്നങ്ങളെ നേരിടാനുമാവില്ല. ഇവിടെ സിക്കിമില്‍ നിന്നും ജോലി തേടി മുബൈയിലെത്തിയ ചാരുവും, മറ്റേതോ ദേശത്ത് നിന്ന് തൊഴില്‍ തേടി നഗരത്തിലെത്തി ജോലിക്കിടെ മരിക്കുന്ന പെയിന്റിംഗ് തൊഴിലാളിയും ഏതെങ്കിലുമൊരളവി‌ല്‍ ഈ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.

ഇപ്പോ‌ള്‍ സര്‍ക്കാ‌ര്‍ ഏര്‍പ്പെടുത്തുന്ന നിരവധി തിരിച്ചറിയ‌ല്‍ രേഖകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അഞ്ച് വയസ്സ് തികയുന്ന കുട്ടിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് പോലും സര്‍ക്കാ‌ര്‍ നിശ്ചയിച്ചിരിക്കുന്നു. ഇതിലൊന്നും പെടാതെ സ്വത്വപ്രതിസന്ധിയെന്ന സാമൂഹികാവസ്ഥ നേരിടുന്ന, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു സമൂഹം ഇവിടെ നിലനില്‍ക്കുന്നുവെന്ന യാത്ഥാര്‍ത്ഥ്യത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാണ് ഈ ചിത്രം.

ചിത്രത്തെക്കുറിച്ച്-
തിരക്കഥ, സംവിധാനം - കെ. എം. കമാല്‍
നിര്‍മ്മാണം - റസൂ‌ല്‍ പൂക്കുട്ടി, രാജീവ് രവി, മധു നീലകണ്ഠന്‍, സുനില്‍ ബാബു, ബി. അജിത് കുമാര്‍
ക്യാമറ - മധു നീലകണ്ഠന്‍
എഡിറ്റിംഗ് - ബി. അജിത് കുമാര്‍
ശബ്ദലേഖനം - റസൂ‌ല്‍ പൂക്കുട്ടി
സംഗീതം - ജോ‌ണ്‍ പി. വര്‍ക്കി, സുനില്‍കുമാ‌ര്‍
മുഖ്യ കഥാപാത്രങ്ങള്‍ - ഗീതാഞ്ജലി ഥാപ്പ, മുരാരി കുമാര്‍

നദീസംയോജനം – ഗുരുതരമായ പ്രത്യാഘാതങ്ങ‌ള്‍

ഇക്കഴിഞ്ഞ ഫെബ്രുവരിയി‌ല്‍ നദീസംയോജന പദ്ധതി സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി രാജ്യത്തെ ജനങ്ങളി‌ല്‍ കുറേപ്പേരെയെങ്കിലും അമ്പരപ്പിച്ചു. ഇന്ത്യയുടെ വിവിധ ദിക്കുകളിലുള്ള നദികളെ തമ്മില്‍ ബന്ധിപ്പിക്കുക, അണകെട്ടി നിര്‍ത്തി ജലസേചനത്തിനായി ഉപയോഗിക്കുക, ജലവൈദ്യുതി ഉത്പാദിപ്പിക്കുക എന്നിങ്ങനെയുള്ള പദ്ധതിക‌ള്‍ ലക്ഷ്യമിട്ട്, ഭീമമായ തുക ചിലവാക്കി, നടപ്പാക്കുവാനുദ്ദേശിക്കുന്ന ഈ പദ്ധതി ദീര്‍ഘകാലമായി കോടതിയുടെ പരിഗണനയിലായിരുന്നു.

ഇന്ത്യയിലുടനീളം വിവിധ നദികളെ തമ്മില്‍ ബന്ധിപ്പിച്ച് കനാലുക‌ള്‍ തീര്‍ക്കുവാനാണ് ലക്ഷ്യം. ഇങ്ങനെയുള്ള അനേകം പദ്ധതികളില്‍ കൃത്യമായ പദ്ധതി രേഖ തയ്യാറാക്കപ്പെട്ടവ വിരളമത്രെ. വിശദമായ പഠനങ്ങ‌ള്‍ നടത്തി കുടിയൊഴിപ്പിക്കേണ്ടവരുടെ എണ്ണം, നഷ്ടമാകുന്ന കൃഷിസ്ഥലങ്ങള്‍, വാസസ്ഥലങ്ങള്‍, പുനരധിവാസത്തിനുള്ള മാര്‍ഗ്ഗങ്ങ‌ള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ പഠനം ഇനിയും നടത്തേണ്ടതുണ്ട്. ഇത് കൂടാതെ, ബൃഹദ് പദ്ധതികള്‍ക്ക് നിര്‍ബന്ധമായ പരിസ്ഥിതി ആഘാത ഫഠനം ഒന്നിനെയും സംബന്ധിച്ച് തയ്യാറാക്കപ്പെട്ടതായി അറിയില്ല. വിവിധ സംസ്ഥാന ഗവണ്‍മെന്റുക‌ള്‍ നദീസംയോജനം സംബന്ധിച്ച നയപരമായ തീരുമാനവും എടുത്തിട്ടില്ല. നിലവില്‍ ഒഴുകുന്ന നദികളുടെ ദിശ മാറുന്നത് ആ പ്രദേശത്ത് താമസിക്കുന്നവരുടെ കുടിവെള്ളം പോലുള്ള അതീവ പ്രാധാന്യമുള്ള അടിസ്ഥാന ആവശ്യങ്ങ‌ള്‍, സ്വാഭാവീകമായ പ്രകൃതിയുടെ വ്യവസ്ഥ, ഇവ മാറ്റിമറിക്കപ്പെടാനിടയാക്കും. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന കാലയളവ്, വിഭവസമാഹരണം, ഇവ സംബന്ധിച്ചും വ്യക്തതയില്ല. തീര്‍ത്തും അപക്വമായ അവസ്ഥയിലിരിക്കുന്ന ഒരു പദ്ധതി നടപ്പാക്കണമെന്നാണ് സുപ്രീം കോടതി ഈ വിധിയിലൂടെ ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധാരണ, ഇത്തരം സുപ്രധാനവും നയപരവുമായ തീരുമാനം സര്‍ക്കാ‌ര്‍ എടുക്കേണ്ടുന്ന പദ്ധതികളി‌ല്‍, കോടതി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം എന്ന നിലയിലാണ് വിധി പ്രസ്താവിക്കാറുള്ളതെങ്കില്‍, ഈ കേസില്‍ പദ്ധതി നടപ്പാക്കണം എന്ന തരത്തിലാണ് വിധി പറഞ്ഞിട്ടുള്ളത് എന്ന് വേണം മനസ്സിലാക്കാ‌ന്‍.

കേരളത്തെ സംബന്ധിച്ച്, പമ്പ, അച്ചന്‍കോവിലാ‌ര്‍ എന്നീ നദികളെ തമിഴ് നാടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുക വഴി അധിക ജലം തമിഴ് നാടിലേക്ക് ഒഴുക്കാ‌ന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. വേനല്‍ക്കാലത്ത് ആവശ്യത്തിന് ജലലഭ്യതയില്ലാത്ത സ്ഥിതി നിലനില്‍ക്കുന്ന പമ്പയുടെയും അച്ചന്‍കോവിലാറിന്റെയും സാമീപ്യമുള്ള ജില്ലക്കാര്‍ക്ക് ഈ വാര്‍ത്ത ഹൃദയഭേദകമാണ്. കൂടാതെ, കടല്‍ നിരപ്പിനേക്കാ‌ള്‍ താഴെയുള്ള കുട്ടനാടന്‍ മേഖലയിലെ പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകിടം മറിയാനും സാദ്ധ്യതയുണ്ട്. കൃഷിക്ക് യോഗ്യമല്ലാത്ത തരത്തില്‍ കായലുകളിലും തണ്ണീര്‍തടങ്ങളിലും ഉപ്പുവെള്ളം നിറഞ്ഞാ‌ല്‍ അവിടുത്തെ ആവാസവ്യവസ്ഥ തന്നെ തകിടം മറിയും. ഇത് കേരളത്തിന്റെ മാത്രം പ്രയാസങ്ങളാണെങ്കില്‍ ഇതര സംസ്ഥാനങ്ങളിലും ഈ നദീ സംയോജന പദ്ധതി ഉണ്ടാക്കാ‌ന്‍ പോകുന്ന പ്രയാസങ്ങളും പ്രത്യാഘാതങ്ങളും എന്തായിരിക്കുമെന്ന് ചിന്തിക്കുക.

കോടിക്കണക്കിന് രൂപാ ചിലവാക്കിയാല്‍ മാത്രമേ ഈ പദ്ധതി നടപ്പാക്കാനാവൂ എന്ന് ഏവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, പ്രായോഗീകമായി ചിന്തിക്കുക വഴി, ഈ പണം നിലവിലെ കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജ മേഖലയ്ക്കും നീക്കി വയ്ക്കുന്ന പക്ഷം, രാജ്യത്തിന്റെ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാവുകയും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും.

കോടതിവിധി ഇന്ത്യയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല കൈമാറ്റം എക്കാലത്തും വളരെ സെന്‍സിറ്റീവായ ഒരു പ്രശ്നം തന്നെയാണ് എന്നത് വസ്തുതയാണ്. അനാവശ്യമായ അന്തഃഛിദ്രങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മനസ്സി‌ല്‍ ഉണ്ടാക്കുന്നതിന് വരെ ഇത് കാരണമാകും. ഇതിനെല്ലാമുപരി, നദികളുടെ സ്വാഭാവീക ഗതി വന്‍തോതി‌ല്‍ തിരിച്ചുവിടുകയും, തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങ‌ള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. ആശയവ്യക്തതയില്ലാത്ത ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുക‌ള്‍ ആഴത്തി‌ല്‍ ചിന്തിക്കട്ടെ.

(പുസ്തകം 42, ലക്കം 3, മാര്‍ച്ച് 2012)

നാടന്‍ ആസ്വാദക കൂട്ടായ്മകള്‍

മൂവാറ്റുപുഴയില്‍ അടുത്തിടെയായി ഏറെ കലാസ്വാദക കൂട്ടായ്മക‌ള്‍ പുതുതായി രൂപം കൊള്ളുന്നു. നിയതമായ ഒരു സംഘടനാ ചട്ടക്കുടിലല്ലാതെ പ്രവര്‍ത്തിക്കുന്ന വെറും കലാസ്വാദക സംഘങ്ങളും, കൃത്യമായ സംഘടനാ സ്വഭാവമുള്ളവയും ഇക്കൂട്ടത്തിലുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളിക്കോട്ടയെന്ന പേരിലുണ്ടായ ഒരു ആസ്വാദക സംഘമാണ് ഇത്തരമൊരു പ്രവണതയ്ക്ക് മൂവാറ്റുപുഴയി‌ല്‍ തുടക്കമിട്ടത്. കര്‍ണ്ണാടക സംഗീതം, കഥകളി തുടങ്ങിയ ക്ലാസിക്കല്‍ കലകളുടെ പ്രോത്സാഹനവും ആസ്വാദനവുമായിരുന്നു കളിക്കോട്ട ലക്ഷ്യമിട്ടത്. പിന്നീട് വോയ്സ് ഓഫ് മൂവാറ്റുപുഴ എന്ന പേരി‌ല്‍ മൂവാറ്റുപുഴയിലെ അമച്വ‌ര്‍ ഗായക‌ര്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒത്തുകൂടി, പാട്ടുകള്‍ പാടി പിരിയുന്ന ഒരു സംഘവും സജീവമായി. ഇതിനും മുന്‍പേ രൂപംകൊണ്ട മലയാളം കലാ-സാംസ്ക്കാരിക വേദി, അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് സജീവമാകുന്നതും ഇതേകാലയളവിലാണ്. രണ്ടായിരത്തില്‍ രൂപം കൊണ്ട ചലന എന്ന ഫിലിം സൊസൈറ്റി രണ്ടായിരത്തി ഒന്‍പതു വരെ മൂവാറ്റുപുഴയിലെ ചലച്ചിത്രപ്രേമികള്‍ക്കിടയി‌ല്‍ സജീവസാന്നിദ്ധ്യമായിരുന്നു. ഇടക്കാലത്തുണ്ടായ വിടവ്, പുതിയൊരു ഫിലിം സൊസൈറ്റിക്ക് ജന്മം നല്‍കി - മൂവാറ്റുപുഴ ഫിലിം സൊസൈറ്റി. ഇതു കൂടാതെ, സിനിമയേയും കലകളേയും എല്ലാറ്റിനുമുപരി പാട്ടിനേയും സ്നേഹിക്കുന്നവരുടെ കുടുംബക്കൂട്ടായ്മയായി മൂവിമെന്റ് എന്ന പേരി‌ല്‍ ഒരു സംഘടന കൂടി രൂപം കൊണ്ടു. ആരും കൊതിക്കുന്ന വൈവിദ്ധ്യമാര്‍ന്ന അവതരണശൈലി കൊണ്ട് ഇവരുടെ സംഗീതപരിപാടിക‌‌ള്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് കൂടാതെ മൂവാറ്റുപുഴക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ കലാവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ചെറു കലാസ്വാദക ഗ്രൂപ്പുകളും സജീവമായി. ആരംഭം മുതല്‍ കലാ പ്രോത്സാഹനത്തിലും അദ്ധ്യയനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കലാകേന്ദ്രയും ഇവിടെ സാന്നിദ്ധ്യമുറപ്പിച്ചു.

സാഹിത്യരംഗത്തുമുണ്ടായി ഇത്തരം ഒത്തുചേരലുകള്‍. തോര്‍ച്ച എന്ന സമാന്തരമാസികയിലൂടെ ബിജോയ് ചന്ദ്രന്റെ നേതൃത്ത്വത്തി‌ല്‍ പതിവായി മാസിക പുറത്തിറങ്ങിത്തുടങ്ങിയതോടെയാണ് ഈ മേഖല ജീവ‌ന്‍ വച്ചത്. മുന്‍പ് സാഹിതീ സംഗമം രൂപംകൊണ്ട് പ്രവര്‍ത്തിച്ച തട്ടകത്തിലേക്ക് പുത്തന്‍ തലമുറക്കാരായി കടന്നുവന്നത് തോര്‍ച്ചയുടെ പ്രവര്‍ത്തകരാണ്. ഇത് കൂടാതെ പേര് പരാമര്‍ശിക്കപ്പെടാതെ പോയവയും പരിസ്ഥിതി രംഗത്തെ ഗ്രീന്‍പീപ്പി‌‌ള്‍‍ പോലുള്ള ശ്രമങ്ങളും എടുത്തു പറയേണ്ടവ തന്നെ.

ഇത്തരം കൂട്ടായ്മകളെല്ലാം ഉണ്ടാകുന്നത് തീര്‍ത്തും സ്വാഭാവീകമായാണ് എന്നതും, പരസ്പരമുള്ള മത്സരമോ വിദ്വേഷമോ ഇല്ലാതെയുള്ള സാംസ്ക്കാരിക വളര്‍ച്ചക്ക് പക്വതയാര്‍ന്ന ഭൂമികയായി മൂവാറ്റുപുഴ മാറിയിരിക്കുന്നുവെന്നുമുള്ള വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. ഈ ഒത്തുചേരലുകളെല്ലാം തന്നെ വെറും ഒത്തുചേരലുകള്‍ മാത്രമായി തീരാതെ, ഓരോ കൂട്ടായ്മയില്‍ നിന്നും സൃഷ്ടിക‌‌ള്‍ ഉണ്ടാവുകയും അത്തരം സൃഷ്ടികള്‍ പൂര്‍ണ്ണമായും വേദിയിലവതരിപ്പിക്കപ്പെടുകയും വേണം. അങ്ങിനെ അവതരണവും ആസ്വാദനവും ഒരുപോലെ അനുഭവിക്കുവാ‌ന്‍ ഈ തലമുറക്ക് കഴിയും. മൂവാറ്റുപുഴയുടെ സാംസ്ക്കാരിക പാരമ്പര്യവും പശ്ചാത്തലവും ഇത്തരം കലാസൃഷ്ടികളാല്‍ സമ്പുഷ്ടമാകട്ടെ.

(പുസ്തകം 42, ലക്കം 2, ഫെബ്രുവരി 2012)

ചൊവ്വാഴ്ച, ജനുവരി 24, 2012

വാര്‍ഡ് സഭകളെ വോട്ടര്‍മാ‌ര്‍‍ അറിയുമോ?

ജനങ്ങള്‍ക്ക് ഭരണ-വികസന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് സാഹചര്യമുണ്ടാക്കുന്ന വേദിയാണ് വാര്‍ഡ് സഭക‌ള്‍. കേരളത്തി‍‌ല്‍ ഇവ വേണ്ടത്ര സജീവമല്ല. പേരിന് മാത്രം ചേര്‍ന്ന് പിരിയുന്ന, വാര്‍ഡിലെ അംഗങ്ങളുടെ പങ്കാളിത്തം തീരെയില്ലാത്ത, ഒരു വേദിയായി ഇത് മാറുന്നത് എന്തുകൊണ്ട്? പ്രാദേശിക ഭരണ സംവിധാനത്തിന്‍റെ അടിത്തറ എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ഡ് സഭക‌ള്‍ സജീവമല്ല എന്നാല്‍ അതിനര്‍ത്ഥം ഭരണത്തി‌ല്‍ ജനകീയ പങ്കാളിത്തം തീരെയില്ല എന്നാണ്. അധികാര വികേന്ദ്രീകരണം എന്ന സങ്കല്പം അവിടെ ഇല്ലാതാവുകയും കേന്ദ്രീകൃത ഭരണത്തിന്റെ കുറവുകള്‍ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഒരുപക്ഷേ, വാര്‍ഡ് സഭയുടെ ശക്തിയെക്കുറിച്ചോ, സഭയ്ക്കുള്ള അധികാരങ്ങളെക്കുറിച്ചോ വോട്ടര്‍മാ‌ര്‍ ബോധവാന്മാരല്ലാത്തതുകൊണ്ടാണ് ഇത്തരം സഭകള്‍ നിര്‍ജ്ജീവമാകുന്നത്. ഈ അധികാരങ്ങളോടൊപ്പം ഒരു പൗരന്‍ എന്ന നിലയിലുള്ള ത ന്‍റെ  കടമകളെക്കുറിച്ചുകൂടി ബോധവാന്മാരാകാനും, ഒപ്പം ജനകീയവും സുതാര്യവുമായ ഭരണം നടത്തുവാ‌‌‌‌ന്‍‍ വാര്‍ഡ് സഭയിലൂടെ ഓരോരുത്തര്‍ക്കും തന്നാലാവുന്നത് ചെയ്യുവാന്‍ കഴിയുമെന്നതും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

വാര്‍ഡ് സഭയെന്നത് ഓരോ വാര്‍ഡിലെയും വോട്ട‌ര്‍ പട്ടികയി‌ല്‍ പേരുള്ള എല്ലാവരും ഉള്‍പ്പെടുന്നതാണ്. അതാത് വാര്‍ഡിലെ കൗണ്‍സിലര്‍മാരാണ് ഈ സഭയുടെ കണ്‍വീനര്‍മാര്‍. മൂന്ന് മാസത്തിലൊരിക്കല്‍ നോട്ടീസ് നല്‍കി വാര്‍ഡ് സഭയുടെ യോഗം വിളിക്കേണ്ടതാണ്. തുടര്‍ച്ചയായി രണ്ട് തവണ ഇതിന് വീഴ്ച വരുത്തുന്നത് കൗണ്‍സിലര്‍മാരുടെ സ്ഥാനം നഷ്ടപ്പെടുത്താ‌ന്‍ ഇടയാക്കും. യോഗത്തി ന്‍റെ  മിനിട്ട്‌സും തീരുമാനങ്ങളും യോഗസ്ഥലത്തു തന്നെ എഴുതി പൂര്‍ത്തിയാക്കി പാസ്സാക്കേണ്ടതുണ്ട്. ഇത്തരം സഭകളുടെ ഏതെങ്കിലും തീരുമാനം നടപ്പാക്കാതെ വന്നാ‌ല്‍, തദ്ദേശ സ്ഥാപനം അതിനുള്ള കാരണം വാര്‍ഡ് സഭയെ അറിയിക്കണം. മേല്‍പ്പറഞ്ഞതെല്ലാം വാര്‍ഡ് സഭാംഗങ്ങളായ ഓരോ വോട്ടറും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൂടാതെ പദ്ധതി ആസൂത്രണം, നിര്‍വ്വഹണം, പൊതു സൗകര്യങ്ങള്‍, മരാമത്ത് പണികള്‍, വിവിധ പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്ക‌ല്‍, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം, വരവ്-ചിലവ് കണക്ക്, ഓഡിറ്റ് തുടങ്ങി എല്ലാ മേഖലകളിലും ഇടപെടുന്നതിനും പങ്കാളികളാകുന്നതിനുമുള്ള സാഹചര്യം ഇന്നത്തെ കേരളാ പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഉണ്ട്. ഇവയെ അറിഞ്ഞ്, ക്രിയാത്മകമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമം പക്ഷേ വോട്ടര്‍മാരുടെ ഭാഗത്തു നിന്നും ഇല്ല, അല്ലെങ്കില്‍ തീരെ കുറവാണ്.

ഇത്തരത്തിലുള്ള നിയമ വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്തി സജീവമായ വാര്‍ഡ് സഭക‌ള്‍ ചേരുകയും, അതിലൂടെ നമ്മുടെ നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളി‌ല്‍ പങ്കാളികളാവുകയും ചെയ്യുക എന്നത് ഓരോ പൗര ന്‍റെ യും കടമയാണ്. കേവലം അധികാരങ്ങള്‍ കൂടാതെ, കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാന്‍ കൂടി ഇത്തരം വേദിക‌ള്‍ പ്രയോജനപ്പെടുത്തിയാ‌ല്‍ മാത്രമേ അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായ അര്‍ത്ഥത്തി‌ല്‍ പ്രാബല്യത്തിലാവുകയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വാര്‍ഡി ന്‍റെ  വികസനപ്രവര്‍ത്തനങ്ങളി‌ല്‍ സഹായിക്കാനാകണം ഇത്തരം വേദിക‌ള്‍ പ്രയോജനപ്പെടുത്തേണ്ടത്. മൂവാറ്റുപുഴ നഗരസഭയും നമ്മുടെ വാര്‍ഡ് സഭകളെ കൂടുത‌ല്‍ സജീവമാക്കാനുള്ള ചില ശ്രമങ്ങ‌ള്‍ നടത്തിവരികയാണ്. ഈ ശ്രമങ്ങള്‍ സഫലമാകട്ടെയെന്നും ഇതുവഴി ഒരു പുത്തനുണര്‍വ്വ് നഗരസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 42, ലക്കം 1, ജനുവരി 2012)

ചൊവ്വാഴ്ച, ഡിസംബർ 20, 2011

മുല്ലപ്പെരിയാ‌ര്‍‍ - ജീവന്‍റെയും ജലത്തിന്‍റെയും രാഷ്ട്രീയം

മുല്ലപ്പെരിയാ‌‌ര്‍ ഡാമിന്‍റെ ചരിത്രം പരിശോധിച്ചാ‌‌ല്‍, ഇതുണ്ടാക്കിയ കാലം മുത‌‌ല്‍ വിവാദങ്ങ‌‌ള്‍ സൃഷ്ടിച്ചിരുന്ന ഒന്നാണ് എന്ന് കാണാ‌ന്‍ കഴിയും. ഈ ഡാം നിര്‍മ്മിക്കുവാ‌ന്‍ മുന്‍കൈയ്യെടുത്ത അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷുകാരനായ ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്കിന് നിര്‍മ്മാണ ഘട്ടത്തി‌ല്‍ തന്നെ പലതവണ തിരിച്ചടി നേരിടേണ്ടി വന്നു. രണ്ട് തവണ, ഡാമിന്‍റെ പണി പൂര്‍ത്തിയാകുന്ന ഘട്ടത്തി‌ല്‍, അതുവരെയുണ്ടാക്കിയ ഭാഗം വെള്ളപ്പാച്ചിലി‌ല്‍ ഒലിച്ചുപോയി. അങ്ങിനെ ബ്രിട്ടീഷുകാ‌‌‌ര്‍‍ ഉപേക്ഷിക്കുവാ‌‌‌ന്‍ നിശ്ചയിച്ച ഡാമിന്‍റെ നിര്‍മ്മാണം, ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്ക് നാട്ടിലെത്തി, തന്‍റെ സ്വന്തം മുത‌ല്‍ വിറ്റ് സമാഹരിച്ച പണം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. തിരുവിതാംകൂറിന് വേണ്ടി കരാറൊപ്പിടാന്‍ അനുമതി നല്‍കിയ രാജാവും സമ്മര്‍ദ്ദത്തിനടിമപ്പെട്ടാണ് അത് മനസ്സില്ലാമനസ്സോടെ ചെയ്തത്. അതിന് ശേഷം, ഈ ജലമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആരംഭിച്ച മദ്രാസ് പ്രസിഡന്‍സിയെ, അന്നത്തെ തിരുവിതാംകൂ‌ര്‍ ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യര്‍, കരാര്‍ പ്രകാരം ഒരു അംപയ‌ര്‍ മുന്‍പാകെ ചോദ്യം ചെയ്യുകയും, കൃത്യമായ കരാ‌ര്‍ ലംഘനം നടന്നിരിക്കുന്നുവെന്ന് ബോധ്യപ്പെട്ട്, തിരുവിതാംകൂറിനനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാ‌ല്‍ വിധി പൂര്‍ണ്ണമായും നടപ്പായില്ല. പിന്നീട്, തമിഴ്‌നാടിന്‍റെ 5 ജില്ലകളിലേക്ക് ജലസേചനം കൂടാതെ, വൈദ്യുതി കൂടി ഉത്പാദിപ്പിക്കുവാന്‍ അനുമതി നല്‍കുന്ന കരാ‌ര്‍, അതും 30 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ, അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പുതുക്കി നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന്, ബ്രിട്ടീഷ് ഭരണസംവിധാനവും നാട്ടുരാജ്യങ്ങളുമായി നിലവിലിരുന്ന കരാറുകളെല്ലാം അസാധുവാക്കപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍റെ എണ്ണായിരം ഏക്കറോളം വരുന്ന ഭൂമി, നിയമസഭയുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് മുഖ്യമന്ത്രി ഒപ്പിട്ട് പുതുക്കി നല്‍കിയതെന്നും, അതിന് നിയമസാധുതയുണ്ടോ എന്നും നിയമവിദഗ്ധര്‍ ഇപ്പോള്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 2006 ല്‍ സുപ്രീം കോടതി മുന്‍പാകെ തമിഴ്‌നാട് കേസ് ഫയല്‍ ചെയ്തതിന് ശേഷമുള്ള വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ വഴി നമുക്കറിവുള്ളതാണ്. ഇതിനിടെ 99 വര്‍ഷമായിരുന്നു പാട്ടക്കരാറെന്നും ഒരു വാദം ഉണ്ടായി. ചിലത് അങ്ങിനെയാണ്, വേണ്ട എന്ന് പ്രകൃതിയും അനുഭവങ്ങളും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കും; ചിലപ്പോ‌ള്‍ അത് യാദൃച്ഛികമായ തോന്നലുക‌ള്‍ മാത്രമാവാം. ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ് എന്ന സ്വാര്‍ത്ഥമായ മിഥ്യാധാരണയിലും, അമിത ആത്മവിശ്വാസത്തിലും അവന്‍ ബലപ്രയോഗത്തിലൂടെ അതെല്ലാം മറികടക്കും.

പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും, ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഉള്ളി‌ല്‍ വൈകാരികമായി രൂപം പ്രാപിക്കുകയും ചെയ്ത ഒരു പ്രശ്നമെന്ന നിലയില്‍, സര്‍ക്കാ‌ര്‍ സംവിധാങ്ങ‌ള്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെയും, കാര്യക്ഷമമായും, സന്ദേഹങ്ങള്‍ക്കിടനല്‍കാത്ത വിധം വേഗത്തിലും, കാര്യങ്ങ‌ള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താ‌ന്‍ ശ്രദ്ധിക്കണം. മുല്ലപ്പെരിയാ‌‌ര്‍ കേസ് കൈകാര്യം ചെയ്യുന്ന ഉന്നതാധികാര സമിതിയും സുപ്രീം കോടതിയും കേന്ദ്ര ഗവണ്‍മെന്‍റും, ആര് മുന്‍കൈ എടുത്താലും ശരി, ഈ പ്രശ്നത്തില്‍ താമസം വിനാ ഇടപെട്ട് ജനങ്ങളുടെ ആശങ്കയകറ്റുവാ‌ന്‍ വേണ്ട നടപടിക‌ള്‍ ഉണ്ടാകേണ്ടതാണ്. കാരണം, ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന ധാരണ കുറേപ്പേരിലെങ്കിലും രൂഢമൂലമായിരിക്കുന്നു. ഈ ഭയത്തെ സാധൂകരിക്കുന്ന ശാസ്ത്രീയമായ ചില വിവരങ്ങ‌ള്‍ പരിസ്ഥിതി വാദിക‌ള്‍ മുന്നോട്ട് വക്കുകയും ചെയ്യുന്നുണ്ട്.

പെരിയാറിന്‍റെ പ്രധാന കൈവഴിയായ മുല്ലയാ‌ര്‍, ഏറ്റവും നിബിഢമായ ശിവഗിരി മലകളി‌ല്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ദീര്‍ഘകാലമായി അണകെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തോടൊപ്പം ഈ മലനിരകളി‌ല്‍ നിന്നുള്ള വൃക്ഷലതാദികള്‍ ഉള്‍പ്പടെയുള്ള ജൈവഘടകങ്ങ‌ള്‍ ഒഴുകിയെത്തുന്നത് സ്വാഭാവികമാണ്. ഇവയില്‍ ചിലത് അഴുകുമ്പോ‌ള്‍ അമ്ലസ്വഭാവം പ്രകടിപ്പിക്കുകയും, ഇത് ഡാമിന്‍റെ നിര്‍മ്മാണത്തിനുപയോഗിച്ച സുര്‍ക്കി മിശ്രിതത്തിലെ പ്രധാനഘടകമായ ചുണ്ണാമ്പുമായി പ്രതിപ്രവര്‍ത്തിച്ച് എളുപ്പത്തി‌ല്‍ ഒഴുകിപ്പോവുകയും ചെയ്തതാണ് ബലക്ഷയത്തിന് കാരണം. അങ്ങിനെ, ഒരു പ്രത്യേക ജലനിരപ്പിന് താഴെ, ഇപ്പോ‌ള്‍ അവശേഷിക്കുന്നത് വെറും കല്‍ക്കെട്ടാണത്രെ. ഇനി, തമിഴ്‌നാട് ഗവണ്‍മെന്‍റ്, ഡാമിനെ കാലാകാലങ്ങളായി ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന വാദം മുഖവിലക്കെടുത്താല്‍ തന്നെ, ജലനിരപ്പിന് മുകളി‌ല്‍ കാണാനാവുന്ന ഭാഗത്ത് മാത്രമേ പൂര്‍ണ്ണമായ അളവി‌ല്‍ ഈ പ്രക്രിയ നടന്നിട്ടുണ്ടാവൂ. ഇത് കൂടാതെ, ഡാം നിര്‍മ്മാണത്തിന്‍റെ സാങ്കേതികവിദ്യയൊന്നും പൂര്‍ണ്ണമായും ലഭ്യമല്ലാതിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട ഡാമെന്ന നിലയി‌ല്‍, ഡാമിരിക്കുന്നതിന് ചുറ്റുമുള്ള മണ്ണ് ഇത്രയും കാലത്തിന് ശേഷവും, എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്കയും ഇവര്‍ക്കുണ്ട്; പ്രത്യേകിച്ച് ഗ്രാവിറ്റി ഡാമെന്ന നിലയി‌ല്‍. കെട്ടി നിര്‍ത്തിയിരിക്കുന്ന ഉയര്‍ന്ന അളവിലെ ജലം, വശങ്ങളിലേക്ക് ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനുള്ള ശക്തിയും ഈ ഭാഗത്തിനുണ്ടോ എന്ന് സംശയിക്കുന്നു. ഇത് കൂടാതെ ഭ്രംശമേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെന്നും, സ്വാഭാവികമായും ഭൂഗര്‍ഭപ്ളേറ്റുക‌ള്‍ ഡാമുള്‍ക്കൊള്ളുന്ന വെള്ളത്തിന്‍റെ സമ്മര്‍ദ്ദത്താ‌ല്‍ ചെറുചലനങ്ങള്‍ക്ക് വിധേയമാകുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കൃത്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചല്ലാതെ നിര്‍മ്മിച്ച മുല്ലപ്പെരിയാ‌ര്‍ ഡാമിന്, ഈ ചെറു ചലനങ്ങള്‍ വരെ ഭീഷണി ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇപ്പോള്‍ ഉണ്ടാകുന്ന ഭൂചലനങ്ങളെ അളക്കുന്നതിലുള്ള കൃത്യതയെയും സംശയത്തോടെയാണ് കാണുന്നത്. ഏക ആശ്രയമായ ഇടുക്കിയിലെ ഭൂകമ്പമാപിനി, ഡിജിറ്റ‌ല്‍ സംവിധാനത്തിലുള്ളതല്ല. അതിനാല്‍, ഭൂഗര്‍ഭചലനങ്ങളുടെ യഥാര്‍ത്ഥ അളവറിയണമെങ്കി‌ല്‍ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുക‌ള്‍ വേണ്ടിവരുമെന്നും, ഇത് സമയം എടുത്ത് മാത്രം ചെയ്യാവുന്ന ഒന്നാണെന്നും വേണം മനസ്സിലാക്കാ‌ന്‍. ഇത് അടിയന്തിരമായി മാറ്റി ഡിജിറ്റ‌ല്‍ മീറ്റ‌ര്‍ സ്ഥാപിക്കുന്നത്, ഒരപായം ഉണ്ടായാല്‍ക്കൂടി മുന്‍കൂട്ടി മനസ്സിലാക്കാ‌ന്‍ ഒരുപരിധിവരെ സഹായകരമായേക്കും. ഇപ്പോഴത്തെ അവസ്ഥയില്‍, ജലനിരപ്പ് പരമാവധി കുറക്കുകമാത്രമാണ് ആഘാതം കുറക്കാനുള്ള പോംവഴി. പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ള അറുപത്തിരണ്ടിലെ വെള്ളപ്പൊക്കത്തില്‍, ആറ് മുതല്‍ എട്ട് അടി വരെ ഉയരമുള്ള ജലഭിത്തി, നിരപ്പായ പ്രദേശങ്ങളി‌ല്‍ വെള്ളത്തിന്‍റെ ആദ്യത്തെ തള്ളലി‌‌‌ല്‍ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. നമ്മുടെ സര്‍ക്കാ‌ര്‍ ആവശ്യപ്പെടുന്ന 120 അടി പര്യാപ്തമല്ലെന്നും, ആഘാതം കുറക്കുന്നതിന് ജലനിരപ്പ് 100 അടിയില്‍ താഴെയെങ്കിലും നിര്‍ത്തേണ്ടതാണെന്നും പഠനങ്ങ‌ള്‍ പറയുന്നു.

ഇതെല്ലാം കേള്‍ക്കുന്ന ജനം പരിഭ്രാന്തരാകാതെ എന്തു ചെയ്യും? ഈ ഡിസംബര്‍ 25 എത്തുമ്പോ‌ള്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്ന ഒരു സമരം ഏലപ്പാറയടുത്ത് ചപ്പാത്തി‌ല്‍ നടക്കുന്നുണ്ട് - മുല്ലപ്പെരിയാ‌ര്‍ സമര സമിതിയുടേത്. മേളയുടെ പ്രതിനിധികളും ഡിസംബര്‍ 9ന് അവിടം സന്ദര്‍ശിക്കുകയുണ്ടായി. കേരളമൊട്ടാകെയും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളി‌‌‌‌‌‌‌ല്‍‍ നിന്നുമുള്ള മനുഷ്യസ്നേഹിക‌‌ള്‍ തീര്‍ത്ഥാടനത്തിനെന്ന പോലെ ഒറ്റക്കും, കൂട്ടായും വന്നെത്തി, സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മടങ്ങുന്ന കാഴ്ചയും, അവിടുത്തെ ദേശനിവാസികളുടെ മുഖത്ത് നിഴലിക്കുന്ന നിസ്സഹായാവസ്ഥയുടെയും ഭീതിയുടെയും നിഴലാട്ടവും ഒന്നും കാട്ടിക്കൂട്ടലുകളല്ല, വികാരത്തള്ളിച്ചയുടെ പ്രതിഫലനവും അവിടെയില്ല. ദിശാബോധമില്ലാതെ, ശരിയായ പഠനം നടത്താതെ, ഡിസാസ്റ്റ‌ര്‍ മാനേജ്മെന്‍റ് എന്ന പേരി‌ല്‍ നടക്കുന്നതൊന്നും പരിഭ്രാന്തിയിലായ ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല. കേവലം കണ്‍ട്രോ‌ള്‍ റൂമുക‌ള്‍ മാത്രം തുറന്നാല്‍ മതിയോ? തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് മാധ്യമങ്ങള്‍, മനപൂര്‍വ്വമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തത്പരകക്ഷികള്‍, ഇവരെല്ലാം പന്താടുന്നത് ഒരു ജനതയുടെ ജീവ‌ന്‍ കൊണ്ടാണെന്ന്, തീരുമാനമെടുക്കേണ്ട അധികാരികള്‍ക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല? മുല്ലപ്പെരിയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ പ്രായമായവര്‍ക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല, കൊച്ചുകുട്ടികള്‍ സ്ക്കൂളുകളി‌ല്‍ പോകുന്നില്ല. ആശങ്കയുണര്‍ത്തുന്ന, പ്രാണഭയം നിറഞ്ഞ ഇവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുകയാണ് മറ്റുള്ളവര്‍. ഇടുക്കി ജില്ലയെ തമിഴ്‌നാടിലേക്ക് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന അവസ്ഥയി‌ല്‍ വരെ കാര്യങ്ങ‌ള്‍ എത്തി നില്‍ക്കുന്നു. 50 വര്‍ഷം ആയുസ്സ് നിര്‍ണ്ണയിച്ച ഡാം 116 വര്‍ഷങ്ങള്‍ക്ക് ശേഷവും പൂര്‍ണ്ണസുരക്ഷിതമെന്ന് സമര്‍ത്ഥിക്കുന്നത് സാധാരണ യുക്തിക്ക് ശരിയായി തോന്നുന്നുമില്ല.

ഇതിനെല്ലാമുപരി, പുതിയ ഡാം അല്ല ശാശ്വത പരിഹാരമെന്നും, ഡാം, ഡിക്കമ്മിഷ‌ന്‍ ചെയ്യുകയാണ് വേണ്ടതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഏകാഭിപ്രായം. ഡിക്കമ്മിഷന്‍ ചെയ്യുക എന്നാ‌ല്‍ ഡാമിലെ ജലനിരപ്പ് പടിപടിയായി കുറച്ച് കൊണ്ടുവരിക എന്നാണ്. ഒപ്പം, തമിഴ്‌നാടിലെ ജലസംഭരണ ശേഷി ഉയര്‍ത്തുകയുമാവാം. ഇതിനുള്ള നടപടികള്‍ പെട്ടെന്ന് ചെയ്യേണ്ടി വരും. കാലാവസ്ഥാനുസൃതമായി ഇങ്ങനെ സംഭരിക്കാനുള്ള തടങ്ങ‌‌ള്‍, തമിഴ്‌നാടിനും കേരളത്തിനും എല്ലാക്കാലത്തും ഒരുപോലെ ജീവജലം തരും. സുഗമമായ ജല ലഭ്യതക്ക്, വികേന്ദ്രീകൃത ജല പരിപാലന നയം രൂപീകരിക്കണമെന്നും ആവശ്യമുണ്ട്. ഭൂഗര്‍ഭജലനിരപ്പ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പുതിയ ക്രമീകരണങ്ങള്‍ മാത്രമേ പോംവഴിയുള്ളൂ.

പാട്ടത്തുക പണ്ട് നിശ്ചയിച്ച ഏതാനും ലക്ഷങ്ങള്‍ക്ക് പകരം, കോടിക്കണക്കിന് രൂപയിലെത്തും എന്നതാവണം തമിഴ്‍നാടിന്‍റെ ആശങ്ക. ഇനി, പഴയ നിരക്കില്‍ പണം നല്‍കി ഇപ്പോ‌ള്‍ കിട്ടുന്നത്രയും വെള്ളം തമിഴ്‌നാടിന് കൊണ്ടുപോകാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് കേരളത്തിന്മേ‌‌ല്‍ പയറ്റുന്നതെങ്കി‌ല്‍, ഒരു ജനതയുടെ ജീവ‌‌ന്‍ വെച്ചുകൊണ്ടാണ് വിലപേശുന്നതെന്നും ഓര്‍ക്കണം. തിരുത്താനാവാത്ത തെറ്റ് ചെയ്തവരെന്ന വിശേഷണം ആര്‍ക്കും അഴകല്ല. ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ജലം. ഇവിടെ ഒരു ജനത ജീവന് വേണ്ടി ശബ്ദമുയര്‍ത്തുമ്പോ‌‌ള്‍, മറ്റൊരു വിഭാഗം ജലത്തിനായി പൊരുതുന്നു. ഇതിനിടയില്‍ ശാശ്വതപരിഹാരം എന്ന നേര്‍ത്ത രേഖ തേടുകയാണ് നമ്മ‌ള്‍. എല്ലാം മറന്ന്, പ്രകൃതിക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും, ക്ഷേമകരമായ ഒരു തീര്‍പ്പ്, പരമാവധി വേഗത്തി‌‌‌ല്‍ ഉരുത്തിരിയാ‌‌ന്‍ തക്ക ബുദ്ധിയും വിവേകവും എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 12, ഡിസംബ‌‌ര്‍ 2011)

ആശങ്കയുണര്‍ത്തുന്ന സെന്‍സസ്

2011 സെന്‍സസിന്‍റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യാക്കാരായ നമുക്ക് ആശങ്കപ്പെടാതെ വയ്യ. 1921ന് ശേഷം ഇതാദ്യമായി നഗരപ്രദേശങ്ങളിലെ ജനസംഖ്യവര്‍ദ്ധനാ നിരക്ക് ഗ്രാമങ്ങളിലേതിനേക്കാള്‍ കൂടുതലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ഗ്രാമപ്രദേശങ്ങളെ പിന്തള്ളി നഗരങ്ങള്‍ മുന്‍പിലെത്തിയെന്നത് അത്ഭുതാവഹമാണ്, ഒപ്പം ചിന്തിപ്പിക്കുന്നതും. സ്വാഭാവീക വര്‍ദ്ധന കൂടാതെ, ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം, പുതിയ പ്രദേശങ്ങള്‍ നഗരപരിധിയില്‍ ഉള്‍പ്പെടുത്തപ്പെട്ടത്, ഇവയൊക്കെ ഈ കണക്കെടുപ്പില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. 1995ന് ശേഷം നടന്ന കര്‍ഷക ആത്മഹത്യകള്‍ വരെ ചില ദോഷൈകദൃക്കുക‌ള്‍ ചൂണ്ടിക്കാണിച്ചേക്കാം. എങ്കിലും മേല്‍പറഞ്ഞവയൊന്നും പൂര്‍ണ്ണമായും ഈ വര്‍ദ്ധനവിനെ ന്യായീകരിക്കുന്നവയല്ല.

ഗ്രാമങ്ങളില്‍, കാര്‍ഷികമേഖലയില്‍ ജോലി ചെയ്തിരുന്ന കര്‍ഷകരില്‍ ഭൂരിപക്ഷവും കാര്‍ഷികവൃത്തിയുപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് അടുത്തകാലത്തായി കാണുന്നത്. ജോലി ചെയ്യുവാന്‍ പ്രാപ്തരായ പുരുഷന്മാരുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ആയിരക്കണക്കിന് ഗ്രാമങ്ങള്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണണം. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടായി ഈ പ്രവണത തുടരുന്നത് കാണാം. ഇന്ത്യയുടെ ജീവന്‍റെ തുടിപ്പ് നിലനിര്‍ത്തുന്ന ഗ്രാമപ്രദേശങ്ങള്‍ അധികം താമസിയാതെ വൃദ്ധരും അവശരും ജോലി ചെയ്യാന്‍ പ്രാപ്തരുമല്ലാത്ത ഒരുകൂട്ടം ആളുകള്‍ അധിവസിക്കുന്ന പ്രദേശങ്ങളായി മാറുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ ഉത്പാദനത്തില്‍ വന്‍കുറവ് ഉണ്ടാവുകയും ചെയ്യും. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഭക്ഷ്യസുരക്ഷയെന്നത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയാകുന്ന തരത്തില്‍ ഒരു ചോദ്യചിഹ്നമായി തീരും.

പരിമിതമായ അറിവും കഴിവും കൊണ്ട് നഗരങ്ങളിലെത്തിപ്പെടുന്ന ഗ്രാമീണരില്‍ ഭൂരിപക്ഷത്തിന്‍റെയും ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാകുന്നതായി കാണുന്നില്ല. വേതനത്തിലോ, ജോലിയിലോ ഉയര്‍ന്ന നിലയില്‍ അല്ലെങ്കില്‍ ഭേദപ്പെട്ട നിലയില്‍ എത്തുന്നവരും തീരെക്കുറവ്. നഗരങ്ങളില്‍ നിലവിലുള്ള തൊഴില്‍രഹിതരുടെ കൂടെ ഇവര്‍കൂടി ചേര്‍ക്കപ്പെടുന്നു എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. കൂടാതെ, നഗരങ്ങളിലെ മോശം താമസം, വിദ്യാഭ്യാസം, പ്രാഥമികസൗകര്യങ്ങള്‍ എന്നിവയെല്ലാം അനുഭവിക്കാന്‍ ഇക്കൂട്ടര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അങ്ങനെ നഗരവത്കൃത ദരിദ്രരായി ഇവര്‍ മാറുന്നു.

ഭക്ഷ്യോത്പാദനത്തിലും കാര്‍ഷികോത്പന്നങ്ങളില്‍ അതിഷ്ഠിതമായ വ്യവസായങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ക്ക് സമതുലിത വളര്‍ച്ച പ്രദാനം ചെയ്യുന്ന തരത്തില്‍ സമ്പദ്‌വ്യവസ്ഥയെ ക്രമീകരിക്കുന്ന നയം രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഒട്ടും താമസിച്ചുകൂടാ. ഏറ്റവും ഉയര്‍ന്ന പരിഗണന തന്നെ ഈ വിഷയത്തിന് നല്‍കണം. നഗരങ്ങളിലെപ്പോലെ ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കുവാ‌ന്‍ കഴിഞ്ഞില്ലെങ്കില്‍ 'ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു' എന്ന അഭിമാനപൂര്‍ണ്ണമായ പ്രയോഗം അധികം താമസിയാതെ നമുക്ക് തിരുത്തേണ്ടി വരും.

നാം രാവിലെ പ്രഭാതസവാരിക്കിറങ്ങുമ്പോള്‍, തൊഴിലന്വേഷിച്ച് നമ്മുടെ നഗരങ്ങളിലെ കവലകളില്‍ കൂട്ടമായയി നില്‍ക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കാണുമ്പോള്‍ ഓര്‍ക്കുക - ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തിലെ ദുരിതത്തിന്‍റെയും നിരാശയുടേയും പ്രതീകങ്ങളാണ് അവര്‍.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 11, നവംബ‌‌ര്‍ 2011)