ലേഖനങ്ങള്‍/ഓര്‍മ്മകള്‍

തിങ്കളാഴ്‌ച, ഡിസംബർ 31, 2012

നാടന്‍ ആസ്വാദക കൂട്ടായ്മകള്‍

മൂവാറ്റുപുഴയില്‍ അടുത്തിടെയായി ഏറെ കലാസ്വാദക കൂട്ടായ്മക‌ള്‍ പുതുതായി രൂപം കൊള്ളുന്നു. നിയതമായ ഒരു സംഘടനാ ചട്ടക്കുടിലല്ലാതെ പ്രവര്‍ത്തിക്കുന്ന വെറും കലാസ്വാദക സംഘങ്ങളും, കൃത്യമായ സംഘടനാ സ്വഭാവമുള്ളവയും ഇക്കൂട്ടത്തിലുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളിക്കോട്ടയെന്ന പേരിലുണ്ടായ ഒരു ആസ്വാദക സംഘമാണ് ഇത്തരമൊരു പ്രവണതയ്ക്ക് മൂവാറ്റുപുഴയി‌ല്‍ തുടക്കമിട്ടത്. കര്‍ണ്ണാടക സംഗീതം, കഥകളി തുടങ്ങിയ ക്ലാസിക്കല്‍ കലകളുടെ പ്രോത്സാഹനവും ആസ്വാദനവുമായിരുന്നു കളിക്കോട്ട ലക്ഷ്യമിട്ടത്. പിന്നീട് വോയ്സ് ഓഫ് മൂവാറ്റുപുഴ എന്ന പേരി‌ല്‍ മൂവാറ്റുപുഴയിലെ അമച്വ‌ര്‍ ഗായക‌ര്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒത്തുകൂടി, പാട്ടുകള്‍ പാടി പിരിയുന്ന ഒരു സംഘവും സജീവമായി. ഇതിനും മുന്‍പേ രൂപംകൊണ്ട മലയാളം കലാ-സാംസ്ക്കാരിക വേദി, അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് സജീവമാകുന്നതും ഇതേകാലയളവിലാണ്. രണ്ടായിരത്തില്‍ രൂപം കൊണ്ട ചലന എന്ന ഫിലിം സൊസൈറ്റി രണ്ടായിരത്തി ഒന്‍പതു വരെ മൂവാറ്റുപുഴയിലെ ചലച്ചിത്രപ്രേമികള്‍ക്കിടയി‌ല്‍ സജീവസാന്നിദ്ധ്യമായിരുന്നു. ഇടക്കാലത്തുണ്ടായ വിടവ്, പുതിയൊരു ഫിലിം സൊസൈറ്റിക്ക് ജന്മം നല്‍കി - മൂവാറ്റുപുഴ ഫിലിം സൊസൈറ്റി. ഇതു കൂടാതെ, സിനിമയേയും കലകളേയും എല്ലാറ്റിനുമുപരി പാട്ടിനേയും സ്നേഹിക്കുന്നവരുടെ കുടുംബക്കൂട്ടായ്മയായി മൂവിമെന്റ് എന്ന പേരി‌ല്‍ ഒരു സംഘടന കൂടി രൂപം കൊണ്ടു. ആരും കൊതിക്കുന്ന വൈവിദ്ധ്യമാര്‍ന്ന അവതരണശൈലി കൊണ്ട് ഇവരുടെ സംഗീതപരിപാടിക‌‌ള്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് കൂടാതെ മൂവാറ്റുപുഴക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ കലാവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ചെറു കലാസ്വാദക ഗ്രൂപ്പുകളും സജീവമായി. ആരംഭം മുതല്‍ കലാ പ്രോത്സാഹനത്തിലും അദ്ധ്യയനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കലാകേന്ദ്രയും ഇവിടെ സാന്നിദ്ധ്യമുറപ്പിച്ചു.

സാഹിത്യരംഗത്തുമുണ്ടായി ഇത്തരം ഒത്തുചേരലുകള്‍. തോര്‍ച്ച എന്ന സമാന്തരമാസികയിലൂടെ ബിജോയ് ചന്ദ്രന്റെ നേതൃത്ത്വത്തി‌ല്‍ പതിവായി മാസിക പുറത്തിറങ്ങിത്തുടങ്ങിയതോടെയാണ് ഈ മേഖല ജീവ‌ന്‍ വച്ചത്. മുന്‍പ് സാഹിതീ സംഗമം രൂപംകൊണ്ട് പ്രവര്‍ത്തിച്ച തട്ടകത്തിലേക്ക് പുത്തന്‍ തലമുറക്കാരായി കടന്നുവന്നത് തോര്‍ച്ചയുടെ പ്രവര്‍ത്തകരാണ്. ഇത് കൂടാതെ പേര് പരാമര്‍ശിക്കപ്പെടാതെ പോയവയും പരിസ്ഥിതി രംഗത്തെ ഗ്രീന്‍പീപ്പി‌‌ള്‍‍ പോലുള്ള ശ്രമങ്ങളും എടുത്തു പറയേണ്ടവ തന്നെ.

ഇത്തരം കൂട്ടായ്മകളെല്ലാം ഉണ്ടാകുന്നത് തീര്‍ത്തും സ്വാഭാവീകമായാണ് എന്നതും, പരസ്പരമുള്ള മത്സരമോ വിദ്വേഷമോ ഇല്ലാതെയുള്ള സാംസ്ക്കാരിക വളര്‍ച്ചക്ക് പക്വതയാര്‍ന്ന ഭൂമികയായി മൂവാറ്റുപുഴ മാറിയിരിക്കുന്നുവെന്നുമുള്ള വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. ഈ ഒത്തുചേരലുകളെല്ലാം തന്നെ വെറും ഒത്തുചേരലുകള്‍ മാത്രമായി തീരാതെ, ഓരോ കൂട്ടായ്മയില്‍ നിന്നും സൃഷ്ടിക‌‌ള്‍ ഉണ്ടാവുകയും അത്തരം സൃഷ്ടികള്‍ പൂര്‍ണ്ണമായും വേദിയിലവതരിപ്പിക്കപ്പെടുകയും വേണം. അങ്ങിനെ അവതരണവും ആസ്വാദനവും ഒരുപോലെ അനുഭവിക്കുവാ‌ന്‍ ഈ തലമുറക്ക് കഴിയും. മൂവാറ്റുപുഴയുടെ സാംസ്ക്കാരിക പാരമ്പര്യവും പശ്ചാത്തലവും ഇത്തരം കലാസൃഷ്ടികളാല്‍ സമ്പുഷ്ടമാകട്ടെ.

(പുസ്തകം 42, ലക്കം 2, ഫെബ്രുവരി 2012)

1 അഭിപ്രായം: